IND vs PAK: ജ്യോതിഷികളുടെ പ്രവചനങ്ങള്‍ പിഴയ്ക്കുന്നു, ദുബായില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം

ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജീവമരണ പോരാട്ടത്തിന് ഇറങ്ങിയ പാകിസ്ഥാന് കാര്യങ്ങള്‍ പ്രതികൂലം. ദുബായില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത് 242 റണ്‍സ് വിജയലക്ഷ്യമാണ്. വമ്പന്‍ സ്കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ പാക് പട 49.4 ഓവറില്‍ 241 റണ്‍സില്‍ ഒതുങ്ങി.

76 ബോളില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് അവരുടെ ടോപ് സ്‌കോറര്‍. നായകന്‍ മുഹമ്മദ് റിസ്വാന്‍ 77 ബോളില്‍ 46 റണ്‍സെടുത്തു. ഖുഷ്തില്‍ ഷാ 38, ഇമാം ഉള്‍ ഹഖ് 10, ബാബര്‍ അസം 23, സല്‍മാന്‍ അലി 19, തയ്യബ് താഹിര്‍ 4, നസീം ഷാ 14, ഷഹീന്‍ അഫ്രീദി 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി കുല്ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് ഇന്ന് ജയിച്ചാല്‍ മാത്രമേ സെമി സാധ്യതകള്‍ നിലനിര്‍ത്താനാകൂ.

പല പ്രവചനങ്ങളിലും പാകിസ്ഥാനാണ് വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച ഫോമിലാണെന്നിരിക്കെ ഈ വിജയലക്ഷ്യം അവര്‍ക്ക് അപ്രാപ്യമാണെന്ന് വേണം മനസിലാക്കാന്‍.