IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ രണ്ടാം തോൽവിയിൽ വരുത്തിയ തന്ത്രപരമായ പിഴവുകൾക്ക് മുൻ ഓപ്പണർ ആകാശ് ചോപ്ര രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലെ 8 വിക്കറ്റിന്റെ തോൽവി ഫ്രാഞ്ചൈസിയുടെ പരിമിതികളെ തുറന്നുകാട്ടി. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സാംസൺ ഇംപാക്ട് സബ് ആയി കളിക്കുമ്പോൾ ഈ രണ്ട് മത്സരങ്ങളിലും ടീമിലെ ദൗർബല്യങ്ങൾ എല്ലാം പകൽ പോലെ വ്യക്തമായിരുന്നു.

ബാറ്റിംഗ് നിരയിലെ ഏക വിദേശ ബാറ്റ്‌സ്മാൻ ആയ സിമ്രോൺ ഹെറ്റ്മെയറിന് തന്റെ കഴിവ് തെളിയിക്കാൻ മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇന്നലെ കെകെആറിനെതിരെ എട്ടാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം 8 പന്തിൽ നിന്ന് 7 റൺസ് നേടി പുറത്താക്കുക ആയിരുന്നു. ബാറ്റിംഗ് ഓർഡറിൽ ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ വരുത്തുമ്പോൾ ടീമിന് ഇതുവരെ ശരിയായ ഒരു കോമ്പിനേഷൻ ഉണ്ടാക്കിയെടുക്കാൻ പറ്റിയില്ല എന്ന് മനസിലാകും.

മത്സരത്തിൽ ശ്രീലങ്കയുടെ ഹസരംഗയെ നേരത്തെ ഇറക്കിയതും എല്ലാവർക്കും ഞെട്ടൽ ഉണ്ടാക്കി . ഹസരംഗ 4 പന്തിൽ നിന്ന് 4 റൺസ് നേടിയപ്പോൾ ദുബെ 12 പന്തിൽ നിന്ന് 9 റൺസ് നേടി. മത്സരത്തിന് ശേഷം ആകാശ് ചോപ്ര ഇതിനെക്കുറിച്ച് സംസാരിച്ചു. “ഷിമ്രോൺ ഹെറ്റ്മെയർ മാത്രമാണ് നിങ്ങളുടെ ബാറ്റിംഗ് നിരയിലെ ഏക വിദേശ ബാറ്റ്സ്മാൻ, നിങ്ങൾ അദ്ദേഹത്തെ എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അയയ്ക്കുന്നു. ഷിമ്രോൺ, ശുഭം ദുബെ എന്നിവർക്ക് മുമ്പ് വാണിന്ദു ഹസരംഗയെ അയച്ചു.

“SRH-നെതിരെ ശുഭം മികച്ച പ്രകടനം കാഴ്ചവച്ചു. ഹൈദരാബാദിനെതിരെ രാജസ്ഥാൻ കൂറ്റൻ ലക്‌ഷ്യം പിന്തുടർന്നിട്ടും 200 റൺ നേടി. പക്ഷേ കൊൽക്കത്തക്ക് എതിരെ അവർക്ക് 151 റൺസിനപ്പുറം കടക്കാൻ കഴിഞ്ഞില്ല. RR തന്ത്രപരമായ പിഴവുകൾ വരുത്തി, മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിക്കുന്നു,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവികളോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.