ആശ സമരം ഇന്ന് അമ്പതാം ദിവസത്തിലേക്ക്. കഴിഞ്ഞ അമ്പത് ദിവസങ്ങളായിട്ടും കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക. സെക്രട്ടറിയേറ്റിന് മുൻപിലും സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.
ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ രാവിലെ 11-ന് സമരവേദിയിൽ മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകും. സമരത്തിന് പിന്തുണയറിയിച്ച് നിരവധിപേർ ഇന്ന് സമരപ്പന്തലിൽ എത്തും.
Read more
ആശ സമരവുമായി ബന്ധപ്പെട്ട് സർക്കാർ പുലർത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വർക്കേഴ്‌സ് സമരസമിതി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നിൽക്കുന്നതെന്നും സമിതി നേതാവ് മിനി വ്യക്തമാക്കി.