ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് കളിക്കാൻ സാധിക്കില്ല എന്ന് ബിസിസിഐ നിയമം ഉള്ളതിനാൽ വർഷങ്ങളായി ഒരു പാകിസ്ഥാൻ താരത്തിനെയും ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ബാക്കിയുള്ള ഏത് വിദേശ താരത്തിനും ടൂർണമെന്റിൽ പങ്കെടുക്കാം. തങ്ങളെ അനുവദിക്കാത്ത ഐപിഎലിലേക്ക് വിദേശ താരങ്ങളെ അയക്കുന്നത് നിർത്തണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്.
ഇൻസമാം ഉൾ ഹഖ് പറയുന്നത് ഇങ്ങനെ:
” വിദേശ ടി20 ലീഗുകൾക്കായി ബിസിസിഐ അവരുടെ കളിക്കാരെ വിട്ടയച്ചില്ലെങ്കിൽ ലോകമെമ്പാടുമുള്ള മറ്റ് ബോർഡുകൾ ഇന്ത്യൻ മണ്ണിലെ ലീഗിലേക്ക് അവരുടെ ക്രിക്കറ്റ് കളിക്കാരെ വിട്ടയക്കുന്നത് നിർത്തണം”
ഇൻസമാം ഉൾ ഹഖ് തുടർന്നു:
” ചാമ്പ്യൻസ് ട്രോഫി മാറ്റിവെക്കൂ, ലോകമെമ്പാടുമുള്ള എല്ലാ മികച്ച കളിക്കാരും പങ്കെടുക്കുന്ന ഐപിഎൽ നോക്കൂ. എന്നാൽ ഇന്ത്യൻ കളിക്കാർ മറ്റ് ലീഗുകളിൽ കളിക്കാൻ പോകുന്നില്ല. അതിനാൽ, എല്ലാ ബോർഡുകളും അവരുടെ കളിക്കാരെ ഐപിഎല്ലിലേക്ക് അയയ്ക്കുന്നത് നിർത്തണം, കാരണം ഇത് അനീതിയാണ്” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.