കോഹ്‌ലിയും രോഹിതും സ്മിത്തും ഒന്നും അല്ല, ഏറ്റവും മികച്ച ബാറ്റർ അവനാണ്: ബാബർ അസം

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം തൻ്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബാറ്ററായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെ തിരഞ്ഞെടുത്തു. ബാബർ അടുത്തിടെ ഡിവില്ലിയേഴ്സിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടു. മുൻ പ്രോട്ടീസ് ബാറ്റർ തന്നോട് ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഡിവില്ലിയേഴ്സിന്റെ പേര് പറയുക ആയിരുന്നു. മറുപടി കേട്ട് ഡിവില്ലിയേഴ്‌സ് അമ്പരന്നു, തന്നെ അല്ലാതെ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാൻ ബാബറിനോട് ആവശ്യപ്പെട്ടെങ്കിലും തൻ്റെ ഉത്തരം എബി ഡിവില്ലിയേഴ്‌സ് തന്നെയാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം പറഞ്ഞു.

റാപ്പിഡ് ഫയർ റൌണ്ട് പോലെ ഒരുപാട് ചോദ്യങ്ങൾക്ക് ബാബർ ഉത്തരം പറഞ്ഞു. റൗണ്ടിനിടെ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചാറ്റ് ഷോയിൽ ബാബർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ, കാഗിസോ റബാഡ എന്നിവരെപ്പോലെ തൻ്റെ കരിയറിലെ ഏറ്റവും അപകടകാരികളായ ബൗളർമാരെ നേരിട്ട ബാബർ നേരിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ട് തന്ന ബോളർ ആരാണ് എന്ന് പറഞ്ഞിരിക്കുകയാണ്.

എന്നിരുന്നാലും, വൈറ്റ്-ബോൾ ക്രിക്കറ്റിൽ തനിക്ക് വളരെ ബുദ്ധിമുട്ടുള്ള സമയം നൽകിയ ഇന്ത്യൻ പേസർമാരായ ബുംറയെയും ഷമിയെയും പാകിസ്ഥാൻ ബാറ്റർ അവഗണിച്ചു. കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാർ പേസറും ക്യാപ്റ്റനുമായ കമ്മിൻസിനെ തൻ്റെ കരിയറിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ബൗളറായി തിരഞ്ഞെടുത്തു.

സംഭാഷണത്തിനിടെ യൂട്യൂബ് ചാനലിൽ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് പറയാൻ എബി ആവശ്യപ്പെട്ടപ്പോൾ, ബാബർ പറഞ്ഞു, “പാറ്റ് കമ്മിൻസ്.” അതിന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു, “അതെ, ഞാൻ അതിനോട് യോജിക്കുന്നു. അവൻ വളരെ മികച്ചവനാണ് . ഞാൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം.”മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.