IPL 2025: കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും കൊല്‍ക്കത്ത തോറ്റു, തിരിച്ചടിച്ച മത്സരത്തില്‍ പഞ്ചാബിന്റെ ജയം രണ്ട് വിക്കറ്റിന്, അടിയോടടി മത്സരം ആരും മറക്കില്ല

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് പോരാട്ടമാണ്. പോയിന്റ് ടേബിളില്‍ മുകളിലെത്താന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് കിങ്‌സിനായിരുന്നു വിജയം. അന്ന് എതിര്‍ടീമായ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. പഞ്ചാബ് കിങ്‌സിനെ സാം കറനും നയിച്ചു. ആദ്യ ബാറ്റിങ്ങില്‍ 20 ഓവറില്‍ 261 റണ്‍സാണ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഫില്‍ സാള്‍ട്ടും(75), സുനില്‍ നരെയ്‌നും(71) ചേര്‍ന്ന് 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്.

തുടര്‍ന്ന് വമ്പനടികളുമായി വെങ്കിടേഷ് അയ്യരും, ആന്ദ്രേ റസലും എത്തിയതോടെ ടീം സ്‌കോര്‍ 250 കടക്കുകയായിരുന്നു. കൊല്‍ക്കത്ത വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ വാശിയേറിയ പോരാട്ടമായിരുന്നു പഞ്ചാബ് ടീം കാഴ്ചവച്ചത്. പുറത്താവാതെ 48 ബോളില്‍ 108 റണ്‍സ് നേടി ഓപ്പണിങ് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ ആണ് കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. ബെയര്‍സ്‌റ്റോയ്ക്ക് പുറമെ സഹഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങും(54) മത്സരത്തില്‍ കത്തിക്കയറി.

തുടര്‍ന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ശശാങ്ക് സിങും (68) ബെയര്‍‌സ്റ്റോയും ചേര്‍ന്ന് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു. അന്ന് മികച്ച കാഴ്ചവിരുന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ മത്സരം സമ്മാനിച്ചത്. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു മത്സരം