"അന്ന് സംഭവിച്ചത് എന്നെ രോമാഞ്ചം കൊള്ളിച്ചു, അത് പോലെ ഇന്നും സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ്": ആകാശ് ചോപ്ര

ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് വെറും 46 റൺസ് മാത്രമാണ്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡ് ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. അവർ 345 /7 എന്ന നിലയിലാണ് നിൽക്കുന്നത്. ലീഡ് സ്കോർ 299 റൺസാണ്.

എന്നാൽ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവിനെ കുറിച്ച് പ്രതീക്ഷ നൽകി സംസാരിച്ചിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. 2001 ഇൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഈ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട്. അന്നും അവസാന നിമിഷം ആയിരുന്നു ഇന്ത്യ കളി തിരികെ പിടിച്ചത്. അതിനെ കുറിച്ചും, കാൺപൂരിലെ ടെസ്റ്റിലെ സംഭവവികാസങ്ങളെ കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി സംസാരിച്ചു.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

“2001ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ 200ലധികം റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ശക്തമായി തിരിച്ചുവന്ന് ഇന്ത്യ ജയിച്ചു കയറിയത് നമ്മൾ മറക്കരുത്. എനിക്ക് ഇപ്പോഴും അത് ഓർക്കുമ്പോൾ രോമാഞ്ചമാണ്. 2001ല്‍ അതു സംഭവിച്ചപ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് സാധ്യമാണെന്നു അവസാനം വരെ ആരും പ്രതീക്ഷിച്ചതല്ല”

ആകാശ് ചോപ്ര തുടർന്നു:

“കാണ്‍പൂരില്‍ എന്താണ് സംഭവിച്ചത്? അവിടെയും നമ്മളുടെ തിരിച്ചുവരവ് സംഭവിക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല, ബെംഗളൂരുവിലെ ഈ ടെസ്റ്റിലും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ സ്വപ്‌നമൊന്നും കാണുന്നില്ല. പക്ഷെ തിരിച്ചുവരവ് സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. 46 റണ്‍സിനും ഇന്ത്യ പുറത്തായത് കഴിഞ്ഞ കാര്യമാണ്. വിക്കറ്റ് ഇനി നല്ലതായിരിക്കും.10 വിക്കറ്റുകളെടുത്ത എതിര്‍ ടീം ബൗളര്‍മാര്‍ ഇനി നിങ്ങളെ കുഴപ്പത്തിലാക്കില്ല. അതു കഴിഞ്ഞ കാര്യമാണ്” ആകാശ് ചോപ്ര പറഞ്ഞു.