RR VS PBKS: ഇനി ആ റെക്കോഡ് സഞ്ജുവിന് സ്വന്തം, പിന്നല്ല, നമ്മടെ ചെക്കനോടാ കളി, കയ്യടിച്ച് ആരാധകര്‍, കുറ്റം പറയാന്‍ വന്നവരൊക്കെ എന്ത്യേ

ഐപിഎലില്‍ പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിന് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റനായുളള തിരിച്ചുവരവ് ഗംഭീരമാക്കികൊണ്ടാണ് സഞ്ജു സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 155 റണ്‍സെടുക്കാനെ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ക്ക് ആയുളളു. രാജസ്ഥാനായി ആദ്യ ബാറ്റിങ്ങില്‍ യശസ്വി ജയ്‌സ്വാളും(67), സഞ്ജു സാംസണും (38) ചേര്‍ന്നുളള ഓപ്പണിങ്‌ കൂട്ടുകെട്ട് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യം മുതല്‍ കരുതലോടെ മുന്നോട്ടുപോയ ഈ സഖ്യം 89 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്.

സഞ്ജു പുറത്തായ ശേഷം വന്ന റിയാന്‍ പരാഗും ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി. 43 റണ്‍സെടുത്ത പരാഗിന് പുറമെ നിതീഷ് റാണ, ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍ തുടങ്ങിയവരും മോശമല്ലാത്ത സംഭാവനകള്‍ ടീം ടോട്ടലിലേക്ക് ചേര്‍ത്തു. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബ് ടീം ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ നേഹാല്‍ വധേരയും മാക്‌സ്‌വെല്ലും ചേര്‍ന്ന കൂട്ടുകെട്ട് പഞ്ചാബിനെ മുന്നോട്ടുനയിച്ചു. ഒരു ഘട്ടത്തില്‍ ഈ കൂട്ടുകെട്ട് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും മാക്‌സ്വെല്ലിന്റെ പുറത്താവലിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു പഞ്ചാബ് നിര.

സഞ്ജു സംസണിന്റെ കൃത്യമായ ക്യാപ്റ്റന്‍സി മികവ് തന്നെയാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബോളര്‍മാരെ ഉപയോഗിക്കുന്ന രീതിയും, ഫീല്‍ഡിങ് സെറ്റപ്പും, മൊത്തത്തിലുളള കോര്‍ഡിനേഷനും സഞ്ജുവില്‍ നിന്നുണ്ടായി. ഇന്നലത്തെ ജയത്തോടെ നാല് കളികളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ മുകളിലോട്ട് കയറിയിരിക്കുകയാണ് ആര്‍ആര്‍.അതേസമയം ഇന്നലത്തെ കളിയിലെ ജയത്തോടെ രാജസ്ഥാനായി എറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. മുന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. 31 മത്സരങ്ങളിലാണ് വോണ്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഇത് പഞ്ചാബിനെതിരായ മത്സരത്തിലെ ജയത്തിലൂടെ സഞ്ജു മറികടന്നു.