'ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് വലിയ കാര്യമല്ല'; സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്

ടി20യില്‍ സഞ്ജു സ്ഥിരം ഓപ്പണറാവില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ ശ്രീകാന്ത്. കന്നി സെഞ്ച്വറി കുറിച്ചതു കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ശ്രീകാന്ത് ഇതിനു പിന്നിലെ കാരണവും ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണ്‍ ടി20യില്‍ പുതിയ ഓപ്പണറായി മാറുമെന്നു പറയാന്‍ സാധിക്കില്ല. മൂന്നാം ടി20യില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയെന്നതു ശരി തന്നെയാണ്. പക്ഷേ ഹൈദരാബാദിലെ വിക്കറ്റ് വളരെ മോശമാണ്. രണ്ടാമത്തെ കാരണം ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായ ബോളിംഗ് ലൈനപ്പുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് അത്ര വലിയ കാര്യമല്ല. ഫീല്‍ഡിംഗിലും അവരുടെ പ്രകടനം വളരെയധികം പരിതാപകരമായിരുന്നു. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ ഉജ്ജ്വലമായി തന്നെ ബാറ്റ് ചെയ്തു. അക്കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഇങ്ങനെയൊരു ബോളിംഗ് ലൈനപ്പുള്ള ടീമിനെതിരേ നേടിയ സെഞ്ച്വറി കൊണ്ടു മാത്രം അദ്ദേഹം സ്ഥിരം ഓപ്പണറാവണമെന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ അതിനോടു യോജിക്കുന്നില്ല.

ടി20യില്‍ ഓപ്പണിംഗ് റോളിലേക്കു ഫസ്റ്റ് ചോയ്സ് യശസ്വി ജയ്സ്വാള്‍ തന്നെയായിരിക്കും. ഋതുരാജ് ഗെയ്ക്വാദ് വളരെ കഴിവുറ്റ ഓപ്പണിങ് ബാറ്ററാണ്. പക്ഷെ അവനെ ഇപ്പോള്‍ മറന്ന മട്ടാണ്. ഋതുരാജിന്റെ പേര് പോലും എവിടെയുമില്ല. ശുഭ്മന്‍ ഗില്ലും ഈ സ്ഥാനത്തേക്കുണ്ട്- ശ്രീകാന്ത് പറഞ്ഞു.