T20 WORLDCUP 2024: ഒരു അഫ്ഗാൻ പ്രതികാര ഗാഥ, ഓസ്‌ട്രേലിയക്ക് കിട്ടിയത് വമ്പൻ പണി; ട്വിസ്റ്റ് ആയത് ഓപ്പണിംഗ് കൂട്ടുകെട്ട്

2023 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ കിരീട വിജയത്തിൽ നിർണായകമായത് അവരുടെ അഫ്ഗാനിസ്ഥാന് എതിരായ പോരാട്ടമായിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് മനോഹര തിരിച്ചുവരവിലൂടെ ഗ്ലെൻ മാക്സ്വെൽ നടത്തിയ തകർപ്പൻ ബാറ്റിംഗിലൂടെ ഓസ്ട്രേലിയ മത്സരം ജോയിക്ക് ആയിരുന്നു. ആ ജയമാണ് ഓസ്‌ട്രേലിയയെ അടുത്ത റൗണ്ടിൽ എത്തിച്ചതും. എന്തായാലും മറ്റൊരു ലോകകപ്പ് ഇത്തവണ ടി 20 ആണെന്ന് മാത്രം. അവിടെ ഓസ്‌ട്രേലിയക്ക് എതിരെ പഴയ ഒരു പ്രതികാരം കൂടി നടത്തി അഫ്ഗാനിസ്ഥാൻ ആവേശ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 149 റൺ ലക്‌ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് 127 റൺസിൽ അവസാനിക്കുക ആയിരുന്നു. അഫ്ഗാനിസ്ഥാൻ ആകട്ടെ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. അടുത്ത മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ബംഗ്ലാദേശിനെ തോൽപ്പിക്കാൻ സാധിക്കുകയും ചെയ്താൽ അഫ്ഗാൻ സെമിയിൽ എത്തും.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഗുർബാസ്- ഇബ്രാഹിം സഖ്യത്തിന്റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 118 റൺ കൂട്ടിച്ചേർത്തു. ഗുർബാസ് 60 റൺ എടുത്തപ്പോൾ ഇബ്രാഹിം 51 റൺ നേടി.പിന്നെ നടന്നത് ഡ്രസിങ് റൂമിലേക്ക് ഉള്ള കൂട്ട യാത്ര ആയിരുന്നു. ഒരു അഫ്ഗാൻ താരത്തിന് പോലും മികവിലേക്ക് വരാനും സാധിക്കാതെ വന്നതോടെ പെട്ടെന്ന് ഇന്നിംഗ്സ് തകർന്നു. അതിനിടയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിൻസ് ഇപ്പോഴിതാ അടുത്ത മത്സരത്തിലും ഹാട്രിക്ക് നേട്ടം ആവർത്തിച്ചു. മികച്ച രീതിയിൽ ബൗൾ ചെയ്ത താരം എതിരാളികൾക്ക് സ്‌കോറിംഗ് അവസരങ്ങളൊന്നും നൽകിയില്ല. ടി20 ലോകകപ്പിൻ്റെ ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കും ഈ വർഷത്തെ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടവുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ടി 20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ലോകകപ്പിൽ 2 ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ താരവുമായി താരം മാറി.

തന്റെ മൂന്നാം ഓവറിന്റെ അവസാന പന്തിൽ റഷീദ് ഖാനെ (2 ) മടക്കിയാണ് കമ്മിൻസ് തുടങ്ങിയത്. ശേഷം തന്റെയും ഇന്നിങ്സിലെയും അവസാന ഓവർ എറിയാൻ എത്തിയ താരം കരിം ജനത്തിനെ (13 ) മടക്കി അഫ്ഗാൻ വെല്ലുവിളിച്ചു. അടുത്ത പന്തിൽ റൺ ഒന്നും എടുക്കാതെ ഗുൽബതിനെ മടക്കി ഹാട്രിക്ക് പൂർത്തിയാക്കുക ആയിരുന്നു താരം. മത്സരം അതിന്റെ 13 . 2 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും പൊക്കത്തെ 100 റൺ എടുത്ത് നിന്ന അഫ്ഗാന് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ നേടാനായത് 148 / 6 മാത്രം. അവസാന ഓവറുകളിൽ മികച്ച ബോളിങ്ങിലൂടെ ഓസ്ട്രേലിയ കളിയിൽ ആധിപത്യം സ്ഥാപിക്കുക ആയിരുന്നു. കമ്മിൻസിന്റെ മൂന്ന് വിക്കറ്റുകൾ കൂടാതെ സാമ്പ രണ്ടും സ്റ്റോയ്‌നിസ് ഒരു വിക്കറ്റും നേടി തിളങ്ങി.

മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയക്കും കാര്യങ്ങൾ അത്ര സുഖമായി പോയില്ല. റൺ ഒന്നും എടുക്കാതെ ഓപ്പണർ ട്രാവിസ് ഹെഡിനെ മടക്കി നവീനാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തുടർന്ന് മാർഷ് 12 , വാർണർ 3, സ്റ്റോയ്‌നിസ് 12 തുടങ്ങിയവരുടെ വിക്കറ്റ് നഷ്‌ടമായ ഓസ്‌ട്രേലിയ്ക്കായി പഴയ ലോകകപ്പ് ഇന്നിംഗ്സ് പോലെ ഗ്ലെൻ മാക്സ്വെൽ തകർപ്പൻ ഇന്നിംഗ്സ് കളിച്ചു. താരം ഇത്തവണയും പണി പറ്റിക്കുമോ എന്ന ചിന്ത ഉദിച്ച സമയത്ത് 59 റൺ എടുത്ത താരത്തെ ഗുൽബദിൻ മടക്കി. ശേഷം ആർക്കും പൊരുതാൻ പോലും ആകാതെ വന്നതോടെ അഫ്ഗാൻ അർഹിച്ച ജയം സ്വന്തമാക്കി.

അഫ്ഗാനായി ഗുൽബദിൻ നബി നാലും നവീൻ മൂന്നും വിക്കറ്റ് നേടിയപ്പോൾ റഷീദ് ഖാൻ മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.