ആ ചെക്കനെ പൂട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണി അടിക്കാം, നോക്കികാണേണ്ട താരത്തെക്കുറിച്ച് ഇതിഹാസ പരിശീലകൻ; കൂടെ അപായ സൂചനയും

ഈ വർഷം അവസാനം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയ സന്ദർശിക്കും. ഓസ്‌ട്രേലിയയിൽ രണ്ട് തുടർച്ചയായ വിജയങ്ങളോടെ ഇന്ത്യ നിലവിൽ തുടർച്ചയായി നാല് തവണ ബോർഡർ-ഗവാസ്‌കർ ട്രോഫി നേടിയിട്ടുണ്ട്. ഒരുപക്ഷെ ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ആവേശം വിതച്ച ആഷസ് പോരാട്ടത്തെക്കാൾ ആവേശമാണ് ബോർഡർ-ഗവാസ്‌കർ ടൂർണമെന്റ് നൽകുന്നത് എന്ന് പറയാം.

നിലവിലെ ഈ സാഹചര്യങ്ങൾ എല്ലാം നോക്കിയാൽ ഓസീസ് ടീമിന് മേൽ ഇന്ത്യയ്ക്ക് മുൻതൂക്കം ഉണ്ട്. രോഹിത് ശർമ്മയുടെ മറ്റൊരു ചരിത്ര വിജയമാണ് ലക്ഷ്യമിടുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ മാച്ച് വിന്നർമാരാൽ ഇന്ത്യ അനുഗ്രഹീതമാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷൻ യശസ്വി ജയ്‌സ്വാൾ സീനിയർ ടീമിനൊപ്പം ആദ്യമായാണ് ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ മുൻ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഇരട്ട സെഞ്ച്വറികളുടെ സഹായത്തോടെ 700ലധികം റൺസ് താരം നേടിയിരുന്നു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ദേശീയ പുരുഷ ടീമിനെ വിജയത്തിലേക്ക് നയിച്ച ഓസ്‌ട്രേലിയയുടെ ഇതിഹാസ പരിശീലകൻ ജോൺ ബുക്കാനൻ, ബൗൺസി പിച്ചുകളിൽ ജയ്‌സ്വാൾ ബാറ്റ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ്.

“അതിനെക്കുറിച്ച് ധാരാളം സംസാരമുണ്ട്. അവൻ ഒരു മിടുക്കനായ കളിക്കാരനാണ്, തീർച്ചയായും നോക്കികാണേണ്ട ആളാണ്. അവൻ (ജയ്സ്വാൾ) ഓസ്‌ട്രേലിയയിൽ കളിച്ചിട്ടില്ല, പെർത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഫാസ്റ്റ് ബൗളർമാരെ സഹായിക്കുന്ന ഒരു വിക്കറ്റിൽ ബാറ്റ് ചെയ്‌തിട്ടില്ല,” ജോൺ ബുക്കാനൻ പറഞ്ഞു.

ബുദ്ധിമിട്ടുള്ള സാഹചര്യങ്ങളുമായി തൻ്റെ കളി ക്രമീകരിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകളിൽ നിർണായകം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.