ഈ മാസ്റ്റർ ലീഗ് ഒരു ഓർമപ്പെടുത്തൽ ആയിരുന്നു മക്കളെ, നക്ഷത്രങ്ങളും ചന്ദ്രനും എത്ര പ്രകാശം പരത്തിയാലും അത് സൂര്യനോളം എത്തില്ലല്ലോ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി സച്ചിന്റെ റേഞ്ച്

1998 ലെ ഒരു ഏപ്രിൽ മാസം ഞാൻ പോലും അറിയാതെ, ക്രിക്കറ്റ്‌ എന്താണെന്ന് പോലും അറിയാതെ മനസിലേക്ക് ചേക്കേറിയ പ്രതിഭാസം. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളിൽ ജീവിതത്തിലെ ഏറ്റവും സന്തോഷപരമായി കണ്ട ഒരു കാര്യം തിരികെ ലഭിച്ച പ്രതീതി. 1983 സിനിമയിലെ ഡയലോഗിൽ സ്ട്രൈറ്റ് ഡ്രൈവ് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ അടുത്ത മാസം 52 തികയുന്ന അദ്ദേഹം ഈ പരമ്പരയിൽ നേടിയ റൺസ് കുറവാണെങ്കിൽ പോലും, ആ സ്റ്റാൻഡ്‌സിൽ തുടങ്ങുന്ന അപ്രമാദിത്യം ഷോട്ടുകളിലേക്ക് ആവാഹികുമ്പോൾ സ്റ്റേഡിയത്തിൽ സച്ചിൻ സച്ചിൻ എന്ന മന്ത്രം മുഴങ്ങുകയും ആരാധകരുടെ നെഞ്ചിടിപ്പ് ഒരു പതിറ്റാണ്ടു പുറകിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരെ നേടിയ ആ കവർ ഡ്രൈവ് + പുൾ ഷോട്ട്,,, ഓസ്ട്രേലിയക്കെതിരെ നേടിയ പാഡിൽ സ്വീപ്, ലേറ്റ് കട്ട്, ലോഫ്റ്റഡ് ഷോട്ട്, ഇൻസൈഡ് ഔട്ട്‌ എന്നിവ ഫൈനലിൽ വന്ന ആ അപ്പർ കട്ട്‌ ഷോട്ട്. 90 ഡിഗ്രി സ്ട്രൈറ്റ് ഡ്രൈവ് മാത്രം മാറി നിന്ന ഒരു പരമ്പര അക്ഷരാർത്ഥത്തിൽ ഒരു പഴമൊഴിയിൽ തന്നെ ഒതുക്കാൻ പറ്റും, അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല. അവസാനം കിരീടം നേടികൊണ്ട് തന്നെ മടക്കം.

ചന്ദ്രനും ചിലപ്പോൾ നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യൻ എന്നത് ഒരു വിസ്മയം തന്നെയാണ്… അത് പോലെ തന്നെയാണ് സച്ചിനും. ശരിക്കും അദ്ദേഹത്തെ നമ്മൾ ആയിരുന്നോ പിന്തുടരുന്നത് ഒരിക്കലുമല്ല അദ്ദേഹം നമ്മളെയാണ് പിന്തുടരുന്നത്. പല ഐസിസി ടൂർണമെന്റുകളിൽ പോലും കാലിയായി കാണാറുള്ള സ്റ്റേഡിയങ്ങൾ കാണുന്ന സമയത്ത് പോലും വിരമിച്ചു ഒരു വ്യാഴവട്ടകാലം പൂർത്തിയാകുന്ന വേളയിൽ പോലും ഇന്നലെ നിറഞ്ഞു നിന്നത് 47000+ കാണികളും ജിയോ ഹോട്ട് സ്റ്റാറിൽ അദ്ദേഹം ബാറ്റ് ചെയ്യുന്ന സമയം ഒരു കോടിയിലേറെ കാഴ്ചകാരും.

ഭാഷകളാൽ വിഭജിച്ച് നിൽക്കുന്ന ഇന്ത്യയെ ക്രിക്കറ്റ്‌ എന്ന കായിക വിനോദം കൊണ്ട് ഒന്നുപിച്ചു നിർത്തിയ ഇതിഹാസം. ഇനിയും കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത വരവിനായി. ആ സ്ട്രൈറ്റ് ഡ്രൈവ് നു വേണ്ടി.

എഴുത്ത്: Sarath Kathal Mannan

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ