കരിയറില്‍ ഏറ്റവുമധികം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ള ബോളര്‍മാര്‍ ആരാണെന്നു വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുൽ. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സസാരിക്കവെയാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ള ബോളര്‍മാര്‍ ആരൊക്കെയാണെന്നു കെഎല്‍ രാഹുല്‍ വെളിപ്പെടുത്തിയത്.
ഏറ്റവുമധികം തനിക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള ബോളര്‍ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനാണെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ നെറ്റ്‌സില്‍ മുഹമ്മദ് ഷമിയെ നേരിടുന്നത് താൻ വെറുക്കുന്നുവെന്നും രാഹുൽ തുറന്നുപറഞ്ഞു. ഫീൽഡിൽ മാത്രമല്ല, പ്രാക്ടീസ് സെഷനുകളിലും മുഹമ്മദ് ഷമിയെ നേരിടുന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ പറയുന്നു.
ഐപിഎലിലേക്ക് വന്നാൽ രാഹുലിനെക്കാൾ ഷമിക്ക് മേൽക്കൈ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്ന് സീസണുകളിലായി ഷമിയിൽനിന്ന് 28 പന്ത് നേരിട്ട് വെറും 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. അതേസമയം രാഹുലിനെ രണ്ട് തവണ പുറത്താക്കാനും ഷമിക്കായി.
ടി20കളിൽ, ഷമിയെപ്പോലെ രാഹുലിന് മേൽ റാഷിദിനും മേൽക്കൈ ലഭിച്ചിട്ടുണ്ട്. അഫ്ഗാൻ സ്പിന്നറെ നേരിട്ട 47 പന്തിൽ മൂന്ന് തവണ പുറത്തായപ്പോൾ വെറും 40 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതിൽ രണ്ട് പുറത്താക്കലുകൾ 2018 ഐപിഎല്ലിലാണ് നടന്നത്. മറ്റൊന്ന് 2018 ലെ ഏഷ്യാ കപ്പിലും.
ഏത് മൂന്ന് കളിക്കാരാവും തൻ്റെ ടി20 ഇലവനിൽ തീർച്ചയായും ഉണ്ടാവുക എന്ന ചോദ്യത്തിന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വിൻഡീസ് താരം നിക്കോളാസ് പൂരൻ എന്നിവരെയാണ് രാഹുൽ തിരഞ്ഞെടുത്തത്. മറ്റൊരു ബാറ്ററുടെ ഏത് ഷോട്ടാണ് മോഷ്ടിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ വിരാട് കോഹ്ലിയുടെ ഫ്ളിക്ക് ഷോട്ട് വേണമെന്ന് രാഹുൽ മറുപടി നൽകി.