വാശിയും വൈരാഗ്യവും യുദ്ധവുമൊക്കെ സൈഡ്, ഒറ്റ നിമിഷം കൊണ്ട് കൈയടി നേടി സിറാജിന്റെ സ്പോർട്സ്മാൻഷിപ്പ്; ഇതിനേക്കാൾ മികച്ച ഒരു നിമിഷം നിങ്ങൾക്ക് ഇന്ത്യ പാക് പോരിൽ കാണാൻ പറ്റില്ല; വീഡിയോ കാണാം

ഇന്നലെ ന്യൂയോർക്കിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിനിടെ സ്റ്റമ്പ് ലക്‌ഷ്യം വെച്ചുള്ള തന്റെ ത്രോ പാക് താരം മുഹമ്മദ് റിസ്വാന്റെ കൈയിൽ ഇടിച്ചതിന് തൊട്ടുപിന്നാലെ ക്ഷമാപണം നടത്തിയ മുഹമ്മദ് സിറാജ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. റിസ്‌വാൻ ബൗളർക്ക് നേരെ ഒരു സ്ട്രൈറ്റ് ഷോട്ട് കളിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.

പാക്കിസ്ഥാൻ്റെ റൺ വേട്ടയുടെ രണ്ടാം ഓവറിലായിരുന്നു സംഭവം. സിറാജ് എറിഞ്ഞ ഒരു ഫുൾ ലെങ്ത് പന്ത് റിസ്വാൻ ബോളർക്ക് നേരെ തിരിച്ചുവിട്ടു. റിസ്വാൻ ക്രീസിന് പുറത്ത് എത്തിയത് കണ്ട ആക്രമണോത്സുകനായ സിറാജ് സ്റ്റമ്പിലേക്ക് പന്ത് വലിച്ചെറിയുക ആയിരുന്നു

മൂർച്ചയുള്ള ത്രോ ഫൈൻ ലെഗിലേക്ക് കടക്കുന്നതിന് മുമ്പ് റിസ്വാൻ്റെ വലതു കൈയിൽ തട്ടി. വിക്കറ്റ് കീപ്പർ-ബാറ്റർ വേദനയോടെ നിന്ന് പുളയുക ആയിരുന്നു. പക്ഷേ എഴുന്നേറ്റു വേഗം സിംഗിൾ പൂർത്തിയാക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ സിറാജ് ബാറ്ററോട് ക്ഷമാപണം നടത്തുക ആയിരുന്നു. അറിയാതെ ആണെങ്കിലും പറ്റിയ തെറ്റിന് മാപ്പുപറഞ്ഞ താരത്തിന്റെ പ്രവർത്തിക്കു വലിയ കൈയടികളാണ് കിട്ടിയത്.

അതേസമയം ഐസിസി ടി20 ലോകകപ്പ് 2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ പാകിസ്ഥാനെ ആറ് റൺസിന് തോൽപ്പിച്ച് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യ മത്സരത്തിൽ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പിൽ ഇന്ത്യയ്‌ക്കെതിരെ വിജയിക്കേണ്ടത് നിർണായകമായിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ ആയുള്ളു.

44 ബോളില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 13, ഉസ്മാന്‍ ഖാന്‍ 13, ഫഖര്‍ സമാന്‍ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദ്ദിക് രണ്ടും അര്‍ഷ്ദീപ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

View this post on Instagram

A post shared by ICC Hindi (@icchindiofficial)