ബാറ്റിംഗില്‍ മികച്ചത് കോഹ്‌ലിയോ രോഹിത്തോ?; വമ്പന്‍ പ്രസ്താവനയുമായി പാക് താരം

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരാണ് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും. ഇവര്‍ തമ്മില്‍ എപ്പോഴും താരതമ്യങ്ങള്‍ ഉണ്ടാകാറുമുണ്ട്. പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖാണ് ഈ ചര്‍ച്ചയില്‍ ഏറ്റവും പുതിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്ലിക്ക് കൂടുതല്‍ റണ്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെ അപേക്ഷിച്ച് ബാറ്റില്‍ കൂടുതല്‍ കഴിവ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത്തിനാണെന്ന് ഇമാം പറയുന്നു.

‘രോഹിത് ശര്‍മ്മയ്ക്കുള്ള കഴിവ് വിരാട് കോഹ്ലിക്കില്ലെന്ന് എനിക്ക് തോന്നിയുട്ടുള്ളത്. അവര്‍ രണ്ടുപേരും കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ രോഹിത് കളിക്കുന്ന രീതി വളരെ സ്‌പെഷ്യലാണ്. വിരാട് കോഹ്ലി എന്റെ മുന്നില്‍ ബാറ്റ് ചെയ്തു, രോഹിത് ശര്‍മ്മയും ബാറ്റ് ചെയ്തു. പക്ഷേ രോഹിതിന് ദൈവം ഒരുപാട് സമയം സമ്മാനിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ കളി മാറ്റാന്‍ കഴിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. അവന്‍ സെറ്റ് ആയിക്കഴിഞ്ഞാല്‍ മനോഹരമായി അടിക്കും’ ഇമാം ഉള്‍ ഹഖ് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി യുകെയിലാണ് രോഹിതും കോഹ്ലിയും. ആദ്യ ഏകദിനത്തില്‍ രോഹിത് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍, ഞരമ്പിന് പരിക്കേറ്റ കോഹ്‌ലിക്ക് മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നു. പരിക്ക് വഷളാക്കരുതെന്ന് ബിസിസിഐ ആഗ്രഹിക്കുന്നതിനാല്‍ കോഹ്ലിക്ക് പര്യടനത്തിന്റെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലോര്‍ഡ്സില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് കളിയാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.