അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

2022 ഡിസംബറിൽ വാഹനാപകടത്തെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ കീപ്പർ-ബാറ്റർ ഋഷഭ് പന്തിന് അതേ കാൽമുട്ടിൽ വീക്കമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയായാണ് നടന്നുകൊണ്ടിരുന്ന മത്സരത്തിലെ കിവി ബാറ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പന്ത് വിട്ടതെന്നും രോഹിത് പറഞ്ഞു.

ഇന്നലെ ന്യൂസിലൻഡിനെതിരായ ബംഗളൂരു ടെസ്റ്റിൻ്റെ രണ്ടാം ദിനം പന്ത്, വലത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഗ്രൗണ്ടിന് പുറത്ത് ഇറങ്ങി. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ 37-ാം ഓവറിലായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ ഡെവൺ കോൺവെയ്‌ക്കെതിരായ സ്റ്റംപിംഗ് അവസരം കീപ്പർ നഷ്‌ടപ്പെടുത്തിയിരുന്നു. എന്നാൽ പന്ത് വന്ന് ഇടിച്ചത് കാൽമുട്ടിൽ ആയിരുന്നു. പന്ത് വേദനകൊണ്ട് പുളയുന്നത് കാണുകയും ഫീൽഡിന് പുറത്തേക്ക് പോവുകയും ചെയ്തു, പകരം ധ്രുവ് ജുറൽ ആയിരുന്നു ഇന്ത്യക്കായി കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞത്

രണ്ടാം ദിനം അവസാനിച്ചതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ രോഹിത് പന്തിൻ്റെ പരിക്കിനെ കുറിച്ച് ഒരു അപ്ഡേറ്റ് നൽകി. അദ്ദേഹം പറഞ്ഞു.

“നിർഭാഗ്യവശാൽ, പന്ത് അവൻ്റെ കാൽമുട്ടിലാണ് കൊണ്ടത്. ആ കാലിൽ ആയിരുന്നു സർജറി നടന്നത്. അതിനാൽ അവനവിടെ കുറച്ച് വീക്കമുണ്ട്. സർജറി കഴിഞ്ഞതിനാൽ തന്നെ പേശികൾ വളരെ മൃദുവാണെന്ന് നിങ്ങൾക്കറിയാം, അതിനാൽ ഇത് ഒരു മുൻകരുതലാണ്. ”

“ഞങ്ങൾ ഒരു റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. റിഷഭ് ഒരു റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ആ കാലിൽ ഒരു വലിയ ശസ്ത്രക്രിയ കഴിഞ്ഞു. അതാണ് അവനെ കളത്തിൽ നിന്ന് വിടാൻ കാരണം. ” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

2022 ഡിസംബറിലെ വാഹനാപകടത്തിൽ പരിക്കേറ്റ പന്തിന് ഒരു തിരിച്ചുവരവ് ആരും സ്വപ്നത്തിൽ പോലും കരുതിയത് അല്ല. എന്നാൽ മോശം കാലത്തെ അതിജീവിച്ച താരം തിരിച്ചുവന്ന് 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ നിർണായക ഭാഗമായി.