ഐഎസ്എൽ 2024: ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജാഗ്രതൈ; ടീമിന്റെ നിർണായക അപ്ഡേറ്റ്; ആദ്യ മത്സരത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11 ആം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തിൽ നടക്കാനിരിക്കെ കണികൾക്കുള്ള നിർദേശവുമായി കേരളം ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രംഗത്ത് എത്തിയിരിക്കുകയാണ്.

“കേരളത്തിലെ തിരുവോണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സെപ്‌തംബർ 15ന് നടക്കുന്ന ആരംഭ മത്സരത്തിൻ്റെ സ്‌റ്റേഡിയം കപ്പാസിറ്റി 50% മാത്രമായിരിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിക്കുന്നു. പങ്കാളികളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. മത്സര ദിവസം അവശ്യസേവനങ്ങൾ നൽകുന്നവരുടേയും പ്രവർത്തന പങ്കാളികളുടേയും പിന്തുണ നിർണായകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കൊപ്പം നിൽക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്.

സീസണിലെ ആദ്യ മത്സരമെന്ന നിലയിൽ നിറഞ്ഞ സ്‌റ്റേഡിയത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും മത്സര സമയങ്ങളിൽ അവശ്യ സേവനദാതാക്കളുടേയും പ്രവർത്തന പങ്കാളികളുടേയും പങ്ക് നിർണായകമാണെന്നത് ഞങ്ങൾ ഉൾക്കൊള്ളുന്നു. അവരുടെ ജോലി മത്സരം തുടങ്ങുന്നതിനും വളരെ മുൻപേ ആരംഭിക്കും. മത്സരത്തിൻ്റെ തലേ ദിവസം രാത്രിയിൽ തുടങ്ങുന്ന ജോലി മത്സര ശേഷവും അർധരാത്രിയോളം നീളും. സ്‌റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ, ഈ സമർപ്പിത വ്യക്തികളുടെ ജോലി ഭാരം ലഘുകരിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതുവഴി കുടുംബത്തോടൊപ്പം ഓണാഘോഷത്തിൻ്റെ ചെറിയ ഭാഗമെങ്കിലും ആസ്വദിക്കാൻ അവർക്ക് സാധിക്കും.

മത്സരങ്ങളുടെ ഷെഡ്യൂളിംഗ് നടപടികൾ ക്ലബിൻ്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമായതിനാൽ, ഇക്കാര്യത്തിൽ നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് നമ്മുടെ കമ്യൂണിറ്റിക്ക് പരമാവധി അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് മാത്രമാണ്. ആരംഭമത്സരത്തിന്റെ ആവേശവും ഓണാഘോഷത്തിൻ്റെ പ്രാധാന്യവും ഒരുപോലെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം. ആരാധകരുടെ പിന്തുണയെ ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു നിങ്ങൾക്കൊപ്പം ആവേശകരമായ ഒരു സീസണിനായി ഞങ്ങളും കാത്തിരിക്കുന്നു.

തിരുവോണ ദിനത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്‌സിയാണ്. അതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഈസ്റ്റ് ബംഗാളുമായിട്ട് കൊച്ചിയിൽ വെച്ച് തന്നെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ആ മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ഫുൾ കപ്പാസിറ്റിയിൽ തന്നെ ആയിരിക്കും മത്സരം നടക്കുക എന്നും അധികൃതർ അറിയിച്ചു.