"ഞാൻ ഇല്ലായിരുന്നെങ്കിൽ മെസി അന്ന് ഫൈനൽ കളിക്കില്ലായിരുന്നു"; തുറന്ന് പറഞ്ഞ് ചിലി റഫറി

2007 ഇൽ കോപ്പ അമേരിക്ക ടൂർണമെന്റ് വെനിസ്വേലയിൽ ആണ് നടന്നത്. അന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി ഗംഭീര പ്രകടനമാണ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ മെക്സികോയെ പരാജയപ്പെടുത്തുകയും ചെയ്യ്തു. ആ മത്സരത്തിൽ മെസിക് ഒരു യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. കൂടാതെ മത്സരത്തിന്റെ അവസാന നിമിഷത്തിലും അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിക്കേണ്ടതായിരുന്നു, അത് മനഃപൂർവം അന്നത്തെ റഫറി നൽകിയില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ചിലിയൻ റഫറി കാർലോസ് കാണ്ടിയ.

കാർലോസ് കാണ്ടിയ പറയുന്നത് ഇങ്ങനെ:

” മെസ്സി ഓൾറെഡി മത്സരത്തിൽ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. 3 മിനിറ്റ് ആയിരുന്നു അധിക സമയം ഉണ്ടായിരുന്നത്. അർജന്റീന മെക്സിക്കോക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. ആ സമയത്താണ് മൈതാന മധ്യത്തിൽ വച്ചുകൊണ്ട് മെസ്സി യെല്ലോ കാർഡ് അർഹിക്കുന്ന ഒരു ഫൗൾ ചെയ്തിരുന്നു. ഗോളാവാനുള്ള സാധ്യതകൾ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അപ്പോൾ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയിരുന്നുവെങ്കിൽ അദ്ദേഹം പുറത്താകുമായിരുന്നു.ഫൈനലും നഷ്ടമാകുമായിരുന്നു”

കാർലോസ് കാണ്ടിയ തുടർന്നു

“എന്നാൽ ആ ഘട്ടത്തിൽ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയാൽ അദ്ദേഹത്തിന്റെ ജേഴ്സി പിന്നീട് ലഭിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ മെസ്സിയെ തുടരാൻ ഞാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ലയണൽ മെസ്സിയുടെ പതിനെട്ടാം നമ്പർ ജേഴ്സി എനിക്ക് ലഭിച്ചു. ഡ്രസ്സിംഗ് റൂമിൽ വച്ചുകൊണ്ടായിരുന്നു മെസ്സി തന്റെ ജേഴ്സി നൽകിയിരുന്നത് “ കാർലോസ് കാണ്ടിയ പറഞ്ഞു.

2007 ലെ ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അതിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.