'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി ബംഗാളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ശക്തമായ താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കരുതെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ആകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും മമത ചൂണ്ടിക്കാണിച്ചു. ബംഗാളില്‍ വഖഫ് ഭേദഗതി ബില്ല് നടപ്പാക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നിടത്തോളം കാലം ഇതിന് അനുവദിക്കില്ലെന്നാണ് മമത പറഞ്ഞത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കനത്ത താക്കീതുമായി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ദീദി രംഗത്ത് വന്നത്.