'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ ആരോപണശങ്ങളും അതിനെ പ്രതിരോധിക്കാനുള്ള ബിജെപി പങ്കപ്പാടുമാണ് നിലവിലെ തലസഥാനത്തെ വാര്‍ത്താവിഷയം. ഡല്‍ഹി മദ്യനയ അഴിമതിയില്‍ ഇഡി കുരുക്കിയിട്ടിരിക്കുന്ന പാര്‍ട്ടിയെ പഴയ പ്രതാപത്തിലെത്തിക്കാനാണ് കെജ്രിവാളിന്റെ ശ്രമം. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് ഇന്ത്യ മുന്നണിയും എന്‍ഡിഎയും എല്ലാം കടന്നിട്ട് നാള് കുറച്ചായി. ഡല്‍ഹിയിലാവട്ടെ എന്നാല്‍ കേസും കൂട്ടവുമെല്ലാമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ഒളിഞ്ഞുതെളിഞ്ഞും തുടരുകയാണ്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കേന്ദ്രത്തിന്റെ ശക്തമായ ഇഡി ഇടപെടലുകളില്‍ ഇരുമ്പഴി വിട്ടു പുറത്തിറങ്ങിയ ആംആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയെ ഡല്‍ഹിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകാനും പ്രതാപം വീണ്ടെടുക്കാനും ഡല്‍ഹിയില്‍ പലയിടങ്ങളിലും പദയാത്ര നടത്തുന്ന അരവിന്ദ് കെജ്രിവാളിന് നേര്‍ക്കുണ്ടായ ആക്രമണമാണ് വീണ്ടും ആപ്- ബിജെപി പോര് കടുപ്പിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന് നേര്‍ക്കുണ്ടായ ആക്രമണം ഗൂഢാലോചനയിലൂടെ ഉണ്ടായ വധശ്രമമാണെന്നാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. പിന്നില്‍ ബിജെപിയാണെന്നും കെജ്രിവാളിനെ ജയിലില്‍ വെച്ച് ഇല്ലാതാക്കാന്‍ പറ്റാത്തതിനാല്‍ പുറത്ത് ഗുണ്ടകളെ വെച്ച് ആക്രമിക്കുകയാണെന്നുമാണ് ആപ് പറയുന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ് പുരിയില്‍ നടന്ന പദയാത്രയില്‍ ബിജെപി ഗുണ്ടകളാണ് തങ്ങളുടെ കണ്‍വീനര്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതിന് പിന്നിലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി ആരോപിച്ചു. അക്രമികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, മന്ത്രി സൗരഭ് ഭരദ്വാജ്, ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ സന്ദീപ് പഥക് എന്നിവരുള്‍പ്പെടെ നിരവധി എഎപി നേതാക്കള്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള തീവ്ര ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിജെപിയായിരിക്കുമെന്ന് ആംആദ്മി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തിലെ പോലീസ് നിസംഗത കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയെ വ്യക്തമാക്കുന്നതാണെന്നും ആപ് നേതാക്കള്‍ പറയുന്നു. ബിജെപി അദ്ദേഹത്തിന്റെ ജീവന്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ കെജ്രിവാളിനെ ശക്തനായ ശത്രുവായി കാണുന്നുവെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹി പൊലീസില്‍ നിന്നോ ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നോ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കെജ്രിവാള്‍ പദയാത്ര ഇതുകൊണ്ടൊന്നും നിര്‍ത്തില്ലെന്നും തുടരുമെന്നും ആപ് വ്യക്തമാക്കുന്നുണ്ട്. ഒപ്പം മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമെല്ലാം ഇന്ത്യ മുന്നണിയ്ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സഹതാപ തരംഗത്തിലൂടെ ജനമനസുകളില്‍ വീണ്ടും വീരാരാധന ഉണ്ടാക്കാനുള്ള കെജ്രിവാളിന്റെ ശ്രമമായും വീണ്ടും വാര്‍ത്തയില്‍ നിറയാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. കാരണം മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം 2025 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പാണ് കെജ്രിവാള്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ ഉറച്ചുനില്‍ക്കാനുള്ള ശ്രമങ്ങളാണ് ആപ് നടത്തുന്നത്. ഈ ആക്രമണംകൊണ്ടൊന്നും തങ്ങള്‍ ഭയപ്പെടില്ലെന്നും എഎപി അതിന്റെ ദൗത്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി ഗ്രൗണ്ട് സപ്പോര്‍ട്ട് നേടാനാണ് ആപ് ശ്രമം.

ബിജെപിയാകട്ടെ ഈ അവസരം മുതലെടുക്കുന്നത് ഡല്‍ഹിയില്‍ കെജ്രിവാളിന്റെ താരപരിവേശം അഴിഞ്ഞുവെന്നും ഭരണവിരുദ്ധവികാരമാണ് തെളിഞ്ഞു കാണുന്നതെന്ന് വിശദീകരിക്കാനുമാണ്. വീടുകളിലേക്ക് മലിനജലം വിതരണം ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാണ് കെജ്രിവാളിന് നേരിടേണ്ടി വന്ന ആക്രമണെമെന്നാണ് ബിജെപി ഡല്‍ഹി നേതാക്കള്‍ പറയുന്നത്. ജനങ്ങള്‍ കെജ്രിവാളിന് നേര്‍ക്ക് കയ്യുയര്‍ത്തി തുടങ്ങിയെന്ന് ബിജെപി പ്രചരിപ്പിക്കുമ്പോള്‍ ഇഡിയും സിബിഐയും ജയിലും ഒന്നും ഫലം കാണാത്തത് കൊണ്ട് ബിജെപിക്കാര്‍ ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണെന്നാണ് ആപിന്റെ പക്ഷം.