അമിത്ഷായുടെ വമ്പന്‍ ഓഫറില്‍ വീണ് എഐഎഡിഎംകെ; തമിഴ്‌നാട്ടില്‍ വീണ്ടും എഐഎഡിഎംകെ-എന്‍ഡിഎ സഖ്യം; പ്രഖ്യാപനം അണ്ണാമലൈ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ

തമിഴ്‌നാട്ടില്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്‍ഡിഎ മുന്നണി വിട്ട എഐഎഡിഎംകെ തിരികെ എത്തി. വീണ്ടും എഐഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.

എഐഎഡിഎംകെ നേതാവ് ഇപിഎസിന്റെ സാന്നിധ്യത്തിലായുരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമിത്ഷാ ഇതുസംബന്ധിച്ച് എഐഎഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്.

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തും. എടപ്പാടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു. ഒപിഎസിനെയും ടിടിവി ദിനകരനെയും ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നും അമിത് ഷാ മറുപടി നല്‍കി.

നൈനാര്‍ നാഗേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നത് എഐഡിഎംകെ ഉള്‍പ്പെടെയുള്ളവരെ കൂടെക്കൂട്ടി മുന്നണി വിപുലൂകരിക്കാനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൈനാര്‍ നാഗേന്ദ്രനെ നാളെ തന്നെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ബിജെപിയുടെ വിജ്ഞാപനം അനുസരിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണെന്നായിരുന്നു വ്യവസ്ഥ.

Read more

എന്നാല്‍ 2017 എഐഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന് എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമാണുള്ളത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വം നൈനാര്‍ നാഗേന്ദ്രന് ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 2017ല്‍ ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന്‍നിലവില്‍ തിരുന്നല്‍വേലി എംഎല്‍എയാണ്.