പത്ത് സീറ്റില്‍ തിരഞ്ഞെടുപ്പ്, ബിജെപിയെ ഞെട്ടിക്കുമോ മഹാരാഷ്ട്രയും ഹരിയാനയും; എന്‍ഡിഎ VS ഇന്ത്യ പോര് രാജ്യസഭയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇനി രാജ്യസഭയിലാണ് ഇന്ത്യ മുന്നണിയും എന്‍ഡിഎയും കൊമ്പുകോര്‍ക്കുക. പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇനി മല്‍സരം നടക്കുക. 10ല്‍ ഏഴും ഭരണകക്ഷിയായ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. രണ്ടെണ്ണം കോണ്‍ഗ്രസിനും ഒന്ന് ആര്‍ജെഡിയ്ക്കുമുള്ളതാണ്. ഈ 10 സീറ്റുകളില്‍ എത്രണ്ണം നിലനിര്‍ത്താന്‍ ഒഴിവുവന്ന സീറ്റുകളില്‍ നിലവിലെ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നതാണ് രാജ്യസഭയിലെ എംപിമാരുടെ എണ്ണത്തില്‍ മുന്നണി കണക്കുകള്‍ മാറ്റുക. ഒഴിവുള്ള സീറ്റുകളില്‍ രണ്ടെണ്ണം വീതം അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ ജയിച്ചതോടെ ഒഴിവു വന്ന സീറ്റാണ് രാജസ്ഥാനിലേത്. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് നരേന്ദ്ര മോദിയും ബിജെപിയും കനത്ത പോരാട്ടത്തെ പേടിക്കുന്നത്.

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഇന്ത്യ ബ്ലോക്കും തമ്മിലുള്ള അടുത്ത പോരാട്ടമാണ് ഇനി രാജ്യസഭയില്‍ നടക്കാനുള്ളത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി അവരുടെ രാജ്യസഭാ സീറ്റുകള്‍ സുഗമമായി നേടിയെടുക്കുമെന്ന് പ്രതീക്ഷയിലാണ്. എന്നാല്‍ മഹാരാഷ്ട്രയും ഹരിയാനയും ബിജെപിയെ വല്ലാതെ വലയ്ക്കുന്നുണ്ട്. സീറ്റ് ഒഴിയുന്ന രാജ്യസഭ അംഗങ്ങളില്‍ മൂന്ന് കേന്ദ്രമന്ത്രിമാരുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് പിയൂഷ് ഗോയല്‍ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ അസമില്‍ നിന്ന് സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ്. നോര്‍ത്ത മുംബൈയില്‍ നിന്നാണ് പീയുഷ് ഗോയല്‍ വിജയിച്ച ഇക്കുറി പാര്‍ലമെന്റിലെത്തിയത്. ഗുണയില്‍ നിന്നുള്ള എംപിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാതിദ്യ സിന്ധ്യ അസമിലെ ദിബ്രുഗഡില്‍ നിന്നുള്ള എംപിയായാണ് സോനോവാള്‍ ഇക്കുറി തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിയത്.

നിയമസഭയിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് സീറ്റുകള്‍ ബിജെപിയ്ക്ക് വലിയ അട്ടിമറികളുണ്ടായില്ലെങ്കില്‍ നിഷ്പ്രയാസം ജയിക്കാനാകുമെന്നതാണ് വസ്തുത. രാജസ്ഥാനിലെ കോണ്‍ഗ്രസ് സീറ്റടക്കം നിലവിലെ നിയമസഭ അംഗങ്ങളുടെ കണക്കുവെച്ച് ബിജെപിയ്ക്ക് പിടിക്കാനാകും. ബിഹാറില്‍ ബിജെപിയ്ക്കും ആര്‍ജെഡിയ്ക്കും ഓരോ സീറ്റ് ലഭിയ്ക്കും. അസമിലും ത്രിപുരയിലും മധ്യപ്രദേശിലും ബിജെപിയ്ക്ക് സീറ്റ് പിടിക്കാവുന്ന സ്ഥിതിയാണ്. പക്ഷേ മഹാരാഷ്ട്രയില്‍ പിളര്‍ത്തിയെടുത്തവരുടെയടക്കം അസംതൃപ്തിയ്ക്ക് ഇടയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല ബിജെപിയ്ക്ക്. ഹരിയാനയിലും കാര്യങ്ങള്‍ പടലപ്പിണക്കത്തിലും സഖ്യതകര്‍ച്ചയിലുമായതിനാല്‍ കഷ്ടിച്ച് ഭരണത്തില്‍ തൂങ്ങികിടക്കുന്ന ബിജെപിയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

90 അംഗ ഹരിയാന നിയമസഭയില്‍ നിലവില്‍ 87 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഇതില്‍ 41 പേര്‍ ബിജെപി എംഎല്‍എമാരാണ്. 29 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും. ബിജെപിയുമായി സഖ്യം തെറ്റിപ്പിരിഞ്ഞ ദുഷ്യന്ത് ചൗട്യാലയുടെ ജെജെപിയ്ക്ക് 10 എംഎല്‍എമാരുണ്ട്. സ്വതന്ത്രര്‍ അഞ്ച് പേര് ഉണ്ടെന്ന ബലത്തിലാണ് ഇതുവരെ ബിജെപി ഭരണം പിടിച്ചതെങ്കിലും ഒരു എംഎല്‍എയുടെ മരണവും ഒരാള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ച് കോണ്‍ഗ്രസിനോട് തോറ്റതോടെ ആ എണ്ണവും കുറഞ്ഞിട്ടുണ്ട്.

ബിജെപിയ്ക്ക് ഇതോടെ കണക്ക് പ്രകാരം 43 പേരുടെ പിന്തുണയാണുള്ളത്. ബാക്കി എംഎല്‍എമാര്‍ പ്രതിപക്ഷത്തിനൊപ്പമായതിനാല്‍ 44 എണ്ണം എന്ന നിലയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. അതിനാല്‍ ജെജെപി എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സീറ്റ് ഉറപ്പിക്കും. മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും കേന്ദ്രമന്ത്രിസഭയില്‍ ബിജെപി കാര്യമായി പരിഗണിക്കാത്തതിന്റെ കൊതിക്കെറുവിലാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ സഖ്യത്തിനായാല്‍ രാജ്യസഭയിലെ പോര് ചൂടുപിടിക്കും.

രാജ്യസഭാ എംപിമാരെ സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യ പ്രക്രിയയിലൂടെ സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് സമ്പ്രദായത്തിലൂടെയാണ്. എംഎല്‍എമാര്‍ക്ക് എല്ലാ സീറ്റിലും വോട്ട് ചെയ്യാനാവില്ല. പകരം, എംഎല്‍എമാര്‍ അവരുടെ മുന്‍ഗണനാക്രമത്തില്‍ വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ പട്ടികപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തുള്ള എംഎല്‍എമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. പക്ഷേ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്താല്‍ പിന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന കാര്യത്തിലും സംശയമില്ല. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലെ പടല പിണക്കം രണ്ട് മാസം മുമ്പ് ബിജെപി ഉപയോഗിച്ചു ആകെ ഉണ്ടായിരുന്ന സീറ്റ് ബിജെപി നേടിയെടുത്തതാണ്. 68 അംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 25 എംഎല്‍എമാര്‍ മാത്രമുണ്ടായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചത്. എളുപ്പത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിംഗ്വി ജയിക്കേണ്ട ഇടത്താണ് ക്രോസ് വോട്ടിംഗിലൂടെ ബിജെപി ജയിച്ചത്.