slippery grip, എംജി രാധാകൃഷ്ണന്‍ ദ ടെലഗ്രാഫ് ഓണ്‍ലൈനിന് വേണ്ടിയെഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ
‘ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത്, നാളെ ഇന്ത്യ ചിന്തിക്കും’ എന്നത് ഗോപാലകൃഷ്ണ ഗോഖലെ ഒരു നൂറ്റാണ്ടിലേറെ മുമ്പ് നടത്തിയ ഒരു പരാമര്‍ശമാണ്. കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) പല വിമര്‍ശകര്‍ക്കും പശ്ചിമ ബംഗാളില്‍ ഇന്ന് ഇടതുമുന്നണി നേരിടുന്ന രാഷ്ട്രീയ അരികുവല്‍ക്കരണം നാളെ കേരളത്തിലെ എല്‍ഡിഎഫിനെ കാത്തിരിക്കുന്ന വിധി കൂടിയാണ്. 2021 ല്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തുടര്‍ ഭരണം കേരളത്തില്‍ നേടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ശക്തമായ ഭരണവിരുദ്ധ വികാരവുമായി മല്ലിടുകയാണെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ അക്കമിട്ടു നിരത്തുന്നു. കഴിഞ്ഞ മേയില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇത് പ്രതിഫലിച്ചു. അടുത്ത വര്‍ഷം കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നയിക്കുന്ന എല്‍ഡിഎഫ് വന്‍ പരാജയത്തിലേക്ക് നീങ്ങുമെന്ന് തന്നെയാണ് പലരും വിശ്വസിക്കുന്നത്.

എംജി രാധാകൃഷ്ണന്‍
കൊല്ലത്ത് നടന്ന സിപിഐഎമ്മിന്റെ 24-ാമത് സംസ്ഥാന സമ്മേളനത്തെത്തുടര്‍ന്ന് ഈ വിമര്‍ശനം ശക്തമായി. സിപിഐ(എം) പൊളിറ്റ്ബ്യൂറോയിലെ ഏറ്റവും മുതിര്‍ന്ന അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയായ ‘പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ പാതകള്‍’ എന്നതിനെ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചതാണ് ചര്‍ച്ചയുടെ കാതല്‍. പാര്‍ട്ടിയുടെ പരമ്പരാഗത സാമ്പത്തിക നിലപാടില്‍ നിന്നും കുത്തനെയുള്ള ഒരു വ്യതിയാനം അടയാളപ്പെടുത്തുന്ന ഈ രേഖയെ വിമര്‍ശകര്‍ ഒരു ‘പൂര്‍ണ്ണ വലതുപക്ഷ വ്യതിയാന’മായാണ് കാണുന്നത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ‘നവലിബറല്‍ നയങ്ങള്‍’ സ്വീകരിച്ചതിനെത്തുടര്‍ന്ന് ബംഗാള്‍ ഘടകത്തിന് സംഭവിച്ചതുപോലെ, സിപിഐമ്മിന്റെ തകര്‍ച്ചയിലേക്ക് ഇതും വഴിമാറുമെന്ന് പലരും വാദിക്കുന്നു.
സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുക, നഷ്ടത്തിലായ പൊതുമേഖലാ യൂണിറ്റുകളെ സ്വകാര്യ പങ്കാളിത്തത്തോടെ പുനഃക്രമീകരിക്കുക, സ്വകാര്യ- വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുക, പൊതു സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുക, സബ്സിഡികളെ ലക്ഷ്യമിടുക എന്നിവയെല്ലാമാണ് ഈ നയരേഖയില്‍ പറയുന്നത്. വിരോധാഭാസമെന്നു പറയട്ടെ നവലിബറല്‍ ആശയങ്ങളില്‍ നിന്ന് നേരിട്ട് എടുത്ത ഈ നടപടികളില്‍ പലതും ഒരുകാലത്ത് സിപിഐഎം ശക്തമായി എതിര്‍ത്തിരുന്നവയാണ്.
പ്രതിപക്ഷവും മിക്ക മാധ്യമങ്ങളും ഈ നയമാറ്റങ്ങള്‍ ഇടതുപക്ഷത്തിന് ദുരന്തം വരുത്തിവെക്കുമെന്ന് പ്രവചിക്കുമ്പോള്‍ സിപിഎം വിശ്വസിക്കുന്നത് മറിച്ചാണ്. കേരളത്തിന്റെ പുരോഗതിക്ക് എല്‍ഡിഎഫിന് മാത്രമേ വ്യക്തമായ ഒരു രൂപരേഖയുള്ളൂവെന്നും സംസ്ഥാനത്തിന്റെ ദീര്‍ഘകാല വെല്ലുവിളികളെ നേരിടാന്‍ പുതിയ നയരൂപീകരണം അനിവാര്യമാണെന്നും അവര്‍ വാദിക്കുന്നു. ”സംസ്ഥാന താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ എല്ലാത്തരം നിക്ഷേപങ്ങളും കേരളത്തില്‍ സ്വാഗതം ചെയ്യപ്പെടുമെന്നും ഈ സമ്മേളനം ഉറപ്പുനല്‍കുന്നുവെന്നും സമ്മേളനത്തിനുശേഷം പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന്‍, പാര്‍ട്ടി വലതുപക്ഷത്തേക്ക് മാറുകയാണെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.
”മാര്‍ക്‌സിസ്റ്റുകള്‍ എന്ന നിലയില്‍, മാറിയ സാഹചര്യത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ തേടുകയാണ്, പ്രത്യേകിച്ച് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോള്‍,” എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
എന്നാല്‍ വിമര്‍ശകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മുന്‍ സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ പ്രധാന അണികളായിരുന്ന ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതികള്‍ പുതിയ നയത്തില്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണത്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഒരു ആഗോള ബിസിനസ് ഉച്ചകോടിയില്‍ മാര്‍ക്‌സിസ്റ്റ് മന്ത്രിമാര്‍ നിക്ഷേപകരെ സമീപിച്ചപ്പോള്‍ തങ്ങളുടെ തുച്ഛമായ ദൈനംദിന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ദരിദ്ര സ്ത്രീകള്‍ – അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ – സംസ്ഥാന സെക്രട്ടേറിയറ്റിന് പുറത്ത് മാരത്തണ്‍ സത്യാഗ്രഹം നടത്തുകയായിരുന്നു. ഫെബ്രുവരി 9 ന് ആരംഭിച്ച പകല്‍-രാത്രി പ്രതിഷേധം വെയിലിലും മഴയിലും സര്‍ക്കാരിന്റെ നിസ്സംഗതയിലും തളരാതെ തുടരുന്നു.
വാസ്തവത്തില്‍, സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒരു വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പാണെന്നിരിക്കെ പാര്‍ട്ടി രാജ്യത്തെ തങ്ങളുടെ അവസാന ശക്തികേന്ദ്രം കാക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ്. ഈ വെല്ലുവിളികള്‍ സാമ്പത്തിക, രാഷ്ട്രീയ, ധാര്‍മ്മിക തലങ്ങളില്‍ പോലും വ്യാപിച്ചിരിക്കുന്നു.
സാമ്പത്തികമായി ദേശീയ നിരക്കുകളെ സ്ഥിരമായി മറികടന്ന കേരളം സമീപ വര്‍ഷങ്ങളില്‍ താഴ്ന്ന വളര്‍ച്ചയുമായി പതറുകയാണ്. പകര്‍ച്ചവ്യാധികള്‍, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം, വയനാട്ടിലെ വന്‍ മണ്ണിടിച്ചില്‍ എന്നിവയുള്‍പ്പെടെ 2018 മുതല്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ ഈ മാന്ദ്യത്തെ കൂടുതല്‍ വഷളാക്കി. ഈ സംഭവങ്ങള്‍ ജനജീവിതത്തേയും സ്വത്തിനേയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടേയും മേല്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുള്ളതാണ്. ഒപ്പം ശത്രുതാപരമായ കേന്ദ്ര സര്‍ക്കാര്‍ നിലപാടും സംസ്ഥാനത്തിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കി. കേരളത്തിന്റെ സാമ്പത്തിക വിഹിതം ഗണ്യമായി വെട്ടികുറയ്ക്കുകയും വയനാട്ടിലെ മണ്ണിടിച്ചില്‍ ദുരന്തത്തിലെ ഇരകളുടെ പുനരധിവാസത്തിനടക്കം ധനസഹായം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന വിദ്വേഷ നിലപാട് വലിയ വിഷമസന്ധിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 10-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 3.88% വിഹിതത്തില്‍ ല്‍ നിന്ന് 15-ാം ധനകാര്യ കമ്മീഷന്‍ പ്രകാരം 1.92% ആയി കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. ഇതിന്റെ ഫലമായി, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, പുതിയ നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പതിവ് ചെലവുകള്‍ നിറവേറ്റാന്‍ സംസ്ഥാനം പാടുപെടുകയാണ്. നാല് ലക്ഷം കോടി രൂപ കവിഞ്ഞ പൊതു കടത്തില്‍ കൂടുതല്‍ മുങ്ങി താഴുകയാണ് സംസ്ഥാനം. ഈ സാമ്പത്തിക ബുദ്ധിമുട്ട് ഭരണവിരുദ്ധ വികാരത്തില്‍ പ്രധാന ഘടകമായി മാറി കഴിഞ്ഞു.
രാഷ്ട്രീയമായി, എട്ട് വര്‍ഷത്തെ ഭരണത്തിനു ശേഷം എല്‍ഡിഎഫ് പിന്നോട്ട് പോകുന്നതായി മുന്നണിയ്ക്ക് തന്നെ മനസിലായി കഴിഞ്ഞു. തുടര്‍ച്ചയായ നിയമസഭാ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ (20 സീറ്റുകളില്‍ ഒന്ന് മാത്രം നേടിയത്) എല്‍ഡിഎഫിന് ഉണ്ടായ പരാജയം ഒരു അമ്പരപ്പിക്കുന്ന തിരിച്ചടിയായിരുന്നു. വന്‍ വിജയത്തില്‍ ഉത്തേജിതരായ പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ) അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ആഭ്യന്തര ഭിന്നതകള്‍ക്കിടയിലും – ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നുണ്ട്. കൂടാതെ, എല്‍ഡിഎഫിനോടുള്ള സഭകളുടെയും മാധ്യമങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന അതൃപ്തി പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെ വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ വോട്ട് വിഹിതം ഏകദേശം 20% ആയി ഉയര്‍ന്നതോടെ ഇടതുപക്ഷവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കാകുലരാണ്. 2019 ല്‍ ഇത് 5.64% മാത്രം ആയിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലോക്‌സഭയില്‍ ബിജെപി ആദ്യമായി സീറ്റ് നേടി. സിപിഐഎമ്മിന്റെ സമീപകാല സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ആശങ്ക വെളിവാക്കുന്നുണ്ട്. ബിജെപി സംസ്ഥാനത്തുടനീളമുള്ള പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് അടിത്തറയിലേക്ക് കടന്നുകയറിയതായി സിപിഎം അംഗീകരിച്ചിരുന്നു.
ആദ്യമായി എല്‍ഡിഎഫിന്റെ ധാര്‍മ്മിക നിലപാടിനുംം കാര്യമായ ക്ഷതമേറ്റു. പിണറായി വിജയന്റേത് പോലെ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഇത്രകണ്ടു അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഈ ആരോപണങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ എതിര്‍ക്കുന്നതില്‍ പാര്‍ട്ടിയും പിണറായി വിജയനും പരാജയപ്പെട്ടതോ വിസമ്മതിച്ചതോ പ്രകടമായി സംശയമുണ്ടാക്കുന്നതാണ്. സിപിഎം നേതാക്കളുടെയും പോലീസിന്റെയും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെയും അഹങ്കാരവും ധാര്‍ഷ്ട്യവും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച വ്യാപകമായ പരാതികള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ ബംഗാളില്‍ ഉയര്‍ന്നുവന്നതായി ആരോപിക്കപ്പെടുന്ന ‘ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റി’ന് സമാനമാണ് ഇവയില്‍ പലതും.
എന്നിരുന്നാലും, ഈ വെല്ലുവിളികള്‍ക്കിടയിലും, എല്‍ഡിഎഫും സിപിഎമ്മും തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നേടുമെന്ന് ആത്മവിശ്വാസത്തോടെ കരുതിപ്പോരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ പുരോഗതി, പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള പുരോഗതി, വര്‍ദ്ധിച്ച വ്യാവസായിക നിക്ഷേപം, ശശി തരൂര്‍ പോലുള്ള എതിരാളികള്‍ പോലും പ്രശംസിച്ച അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് മേഖല, മനുഷ്യ വികസന സൂചകങ്ങളില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മികവ് എന്നിവ പാര്‍ട്ടി എടുത്തുകാണിക്കുന്നു. മാത്രമല്ല, എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, എല്‍ഡിഎഫിന് രണ്ട് ഗുണങ്ങളുണ്ട്: ചിലപ്പോള്‍ വിവാദപരമാണെങ്കിലും സംസ്ഥാനത്തിനായുള്ള ഒരു പദ്ധതി മറ്റൊന്ന് നിശ്ചയദാര്‍ഡ്യമുള്ള സ്വേച്ഛാധിപത്യപരമായ ഒരു നേതാവ്.
എന്നിരുന്നാലും, 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 17 യുവ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടും സിപിഐ എം ഇപ്പോഴും 79 വയസ്സുള്ള പിണറായി വിജയനെ മാത്രം ആശ്രയിച്ചുകൊണ്ട് അയാള്‍ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതുന്നു. 2026 ല്‍ വിജയന്‍ എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും എംവി ഗോവിന്ദനും സ്ഥിരീകരിച്ചു, എന്നാല്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യത്തില്‍ പ്രതികരണം നടത്താതെ അവര്‍ ഒഴിഞ്ഞുമാറി.
തുടര്‍ച്ചയായി രണ്ട് തവണയ്ക്ക് ശേഷം പാര്‍ട്ടി അംഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് സിപിഐഎമ്മിന്റെ സംഘടനാ മാനദണ്ഡങ്ങള്‍ വിലക്കുന്നതാണ്. എന്നിരുന്നാലും, 2021 ല്‍ പിണറായി വിജയന് ഇളവ് ലഭിച്ചു, ഇത് അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനും വിജയിക്കാനും അവസരമൊരുക്കി. പിന്നീട് രണ്ടാം തവണയും തുടര്‍ച്ചയായി പുതിയ മന്ത്രിസഭയോടെ മുഖ്യമന്ത്രിയായി. 75 വയസ്സിനു മുകളിലുള്ള അംഗങ്ങളെ സംഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 2022 ലെ പാര്‍ട്ടി ചട്ടത്തില്‍ നിന്ന് പിണറായി വിജയന് മറ്റൊരു ഇളവ് നല്‍കുന്നതും ഇപ്പോള്‍ പരിഗണിക്കുന്നു. ഈ നയം സമീപകാല സമ്മേളനത്തില്‍ മൂന്ന് മുതിര്‍ന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളെ നീക്കം ചെയ്യുന്നതിലേക്ക് നയിച്ചുവെന്നിരിക്കെയാണ് ഇത്. ശക്തമായി ഈ പാര്‍ട്ടി നയം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍, ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവരും.
സിപിഎമ്മിലെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിഭാഗീയത (പലരും വിശ്വസിക്കുന്നത് ആഭ്യന്തര ജനാധിപത്യം) ഇല്ലാതാക്കുകയും വി.എസ്. അച്യുതാനന്ദനെപ്പോലുള്ള ശക്തരായ എതിരാളികളെ അരികുവല്‍ക്കരിക്കുകയും ചെയ്ത പിണറായി വിജയന്റെ പാര്‍ട്ടിയിലുള്ള ഉറച്ച പിടി കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു നീക്കത്തിന് സാധ്യതയില്ല. ഇന്ത്യയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി വാടി വീണപ്പോഴും സിപിഎമ്മിന്റെ രാജ്യത്തെ അവസാന ശക്തികേന്ദ്രം സംരക്ഷിച്ച നേതാവെന്ന നിലയില്‍ പോളിറ്റ് ബ്യൂറോയ്ക്കുള്ളില്‍ പോലും അദ്ദേഹം വെല്ലുവിളിക്കപ്പെടാതെ തുടരുകയാണ്.
എംജി രാധാകൃഷ്ണന്‍ ദ ടെലഗ്രാഫ് ഓണ്‍ലൈനിന് വേണ്ടിയെഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ
Read more
എംജി രാധാകൃഷ്ണന്‍: കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍