കഴിഞ്ഞ 15 മാസത്തിനിടയില്‍ പവന് കൂടിയത് 18920 രൂപ; സ്വര്‍ണവില വര്‍ധനവ് 40%ല്‍ അധികം

കഴിഞ്ഞ 15 മാസത്തിനിടയില്‍ സ്വര്‍ണ്ണവിലയില്‍ വലിയ കുതിപ്പില്‍. ഒന്നേകാല്‍ വര്‍ഷക്കാലത്തിനിടയില്‍ സ്വര്‍ണം പവന്‍ വില 18920 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് ഈ കാലയളവിനിടയില്‍ 40%ല്‍ അധികം വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

2024 ജനുവരി 1ന് 46840 രൂപയായിരുന്നു സ്വര്‍ണം ഒരു പവന്‍ വില. എന്നാല്‍ ഇന്ന് മാര്‍ച്ച് 15ന് 65760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 1 2024 സ്വര്‍ണ്ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാര്‍ച്ച് 15ന് 8220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 2365 രൂപയുടെ വര്‍ധനയാണ് ഒരു ഗ്രാം സ്വര്‍ണ്ണ വിലയില്‍ ഈ കാലത്ത് ഉണ്ടായത്. ഇക്കാലയളവില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2050 ഡോളറില്‍ നിന്നും 3002 ഡോളറിലേക്ക് കുതിക്കുകയാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 950 ഡോളറില്‍ അധിക വര്‍ധനയാണ് അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായത്. 2024 ജനുവരി 1മുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ സ്വര്‍ണ വില വര്‍ധനവിന് കാരണമായി.

ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു എന്നാല്‍ നിലവില്‍ 86.92 ആണ് ഒരു ഡോളറിന് വിനിമയ നിരക്ക്. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് ഇക്കാലത്ത് വന്നിട്ടുള്ളത്. 87.50 നു മുകളില്‍ വരെ രൂപ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 2024 ജനുവരി 1ന് 50,800 രൂപയ്ക്ക് വാങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് 71350 രൂപ സ്വര്‍ണത്തിന് ഏകദേശം പണിക്കൂലിയടക്കം നല്‍കേണ്ടിവരും. സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വിലവര്‍ധനവില്‍ ലാഭമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

Read more

ഇന്നലെ സ്വര്‍ണ്ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. സ്വര്‍ണ്ണവില ഇന്നലെ ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന്‍ 440 രൂപ കൂടി 64,960 രൂപയുമായാണ് വ്യാപാരം നടത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആയിരുന്നു. 18 കാരറ്റ് സ്വര്‍ണ്ണവില 6680 രൂപയായി ഉയര്‍ന്നുവെന്നതും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സാധാരണ നിലയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണ്ണവിലകയറ്റമൂണ്ടാകുകയും മാര്‍ച്ച് മാസത്തില്‍ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം വിലവര്‍ധനവ് തുടരുകയാണ്. ട്രമ്പിന്റെ വ്യാപാര യുദ്ധവും താരിഫ് ചുമത്തലും അതില്‍ നിന്നുള്ള ആശങ്കകളും ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യത്തിനും ഇടയില്‍ യുഎസിലെ പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷം സ്വര്‍ണ്ണവില ഉയരുകയാണ് ഉണ്ടായത്. ഈ വര്‍ഷം അമേരിക്ക പലിശ നിരക്ക് 2 തവണ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വര്‍ണ്ണ വിലക്ക് ഉത്തേജനം നല്‍കുന്നു. ജ്വല്ലറി ഡിമാന്‍ഡ് കുറവാണ് എങ്കിലും ഒരു പക്ഷേ സ്വര്‍ണ്ണവില ട്രംപ് ഇഫക്ടില്‍ 2955 ഡോളര്‍ മറികടന്നാല്‍ 2990 ഡോളര്‍ വരെ പോകാം എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ (AKGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു