മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കൈപിടിച്ച് ലുലു ഗ്രൂപ്പ്; 50 വീടുകള്‍ നല്‍കുമെന്ന് എംഎ യൂസഫലി; വിവരം മുഖ്യമന്ത്രിയെ അറിയിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്എം ചെയര്‍മാന്‍ എം.എ യൂസഫലി. ദുരിത ബാധിതര്‍ക്ക് 50 വീടുകള്‍ നല്‍കുമെന്ന്എം എ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു.

മുന്‍പ് അദ്ദേഹം ദുരിതബധരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 50 വീടുകള്‍ കൂടി ലുലു നിര്‍മ്മിച്ച് നല്‍കുന്നത്. 2024 ജൂലൈ 30 പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. 298 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്‌കൂളുകളും തകര്‍ന്നിരുന്നു. സര്‍ക്കാരിനൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ സഹായഹസ്തവുമായി എത്തി.

അതേസമയം മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് മാതൃക ടൗണ്‍ഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മാണം.ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും.

ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും.ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.

ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാന്‍ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും അടിത്തറ.