നികുതി ഇനത്തിലെ കോടികള്‍ വേണ്ട; ട്രംപ് കണ്ണുരുട്ടിയതോടെ മുട്ടുമടക്കി മോദി സര്‍ക്കാര്‍

ഡൊണാള്‍ഡ് ട്രംപ് കണ്ണുരുട്ടിയതിന് പിന്നാലെ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തിന് നികുതി ഇനത്തില്‍ ലഭിച്ചിരുന്ന കോടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6 ശതമാനം ഡിജിറ്റല്‍ നികുതി അഥവാ ഇക്വലൈസേഷന്‍ ലെവി നിറുത്തലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഗൂഗിള്‍, മെറ്റ, തുടങ്ങിയ പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.

2016 മുതലാണ് വിദേശ കമ്പനികള്‍ ഇന്ത്യയില്‍ പരസ്യം ചെയ്യുന്നതിന് ആറ് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന് നല്ലൊരു വരുമാന ശ്രോതസാണ് ഇതോടെ അവസാനിക്കുന്നത്. നേരത്തെ ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ നികുതിയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 2 ശതമാനം ഈക്വലൈസേഷന്‍ ലെവി കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനികളായ മെറ്റ, ഗൂഗിള്‍, എക്‌സ് തുടങ്ങിയവര്‍ക്ക് നികുതി ഭാരമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ നികുതിയും ഒഴിവാക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷത്തെ സാമ്പത്തിക ബില്ലില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 59 ഭേദഗതികളില്‍ ഒന്ന് ഇക്വലൈസേഷന്‍ ലെവി നിറുത്തലാക്കുന്നതായിരുന്നു. പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതോടെ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നികുതിയില്ലാതാകും. ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ തതുല്യ നികുതി ഈടാക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയത്.