സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍: സാംസങ് പ്ലാന്റിലെ സിഐടിയു സമരം വിജയിച്ചു; തൊഴിലാളികളോട് പ്രതികാരം ചെയ്യില്ലെന്ന് കമ്പനി; പണിമുടക്ക് അവസാനിപ്പിച്ച് ജോലിയില്‍ കയറി

തമിഴനാട്ടിലെ ശ്രീപെരുമ്പത്തൂര്‍ സാംസങ് പ്ലാന്റില്‍ സിഐടിയു നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു. ഇന്നു മുതല്‍ തൊഴിലാളികള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. സിഐടിയു പിന്തുണയുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയനും മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു സമവായം. യാതൊരു ഉപാധികളുമില്ലാതെ തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്ന് ഇന്നലെ വൈകിട്ട് മാനേജ്‌മെന്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സസ്‌പെന്‍ഷനിലായ തൊഴിലാളികള്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അച്ചടക്ക നടപടിക്ക് വിധേയരാകണമെന്ന് കമ്പനിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഭാവിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ജോലിസ്ഥലത്തെ നിയമവിരുദ്ധ പ്രവൃത്തികളോട് വിട്ടുവീഴ്ചയില്ലാത്ത നയം പാലിക്കുന്നതോടൊപ്പം എല്ലാ തൊഴിലാളികള്‍ക്കും മികച്ച അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സാംസങ് വക്താക്കള്‍ അറിയിച്ചു.

Read more

23 തൊഴിലാളികളില്‍ കമ്പനി അകാരണമായി അടിച്ചേല്‍പ്പിച്ച അച്ചടക്കനടപടി പിന്‍വലിച്ചതായുള്ള ഉറപ്പുലഭിച്ചതായി സിഐടിയു സംസ്ഥാന പ്രസിഡന്റ് എ സൗന്ദരരാജന്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് ആരംഭിച്ച പ്രതിഷേധം കാഞ്ചീപുരത്തെ മറ്റ് വ്യവസായശാലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് കമ്പനി ചര്‍ച്ചയ്ക്ക് തയാറായത്. രേഖാമൂലം ഉറപ്പുവാങ്ങാതെതന്നെ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റിന് വഴങ്ങേണ്ടിവന്നത് ജീവനക്കാരുടെ ഐക്യത്തിന്റെ വിജയമാണെന്ന് സിഐടിയു പറഞ്ഞു. ഏതെങ്കിലും കത്തുകളില്‍ ഒപ്പിടാന്‍ സാംസങ് അധികൃതര്‍ നിര്‍ബന്ധം ചെലുത്തിയാല്‍ വഴങ്ങരുതെന്നും യൂണിയന്‍ തൊഴിലാളികള്‍ക്കു പ്രത്യേകനിര്‍ദേശം നല്‍കി.