സിഗരറ്റും വെള്ളവും നല്‍കി, ആര്യന്‍ ഖാനെ ഗുണ്ടകളില്‍ നിന്നും രക്ഷിച്ചത് ഞാനാണ്..; വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ജയിലില്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തത് താനാണെന്ന് നടന്‍ അജാസ് ഖാന്‍. 2021ല്‍ ആണ് ലഹരിക്കേസില്‍ അജാസ് ഖാന്‍ ജയിലിലായത്. ആര്യന്‍ ഖാന്‍ കിടന്ന മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് അജാസ് ഖാനും ഉണ്ടായിരുന്നത്. പോണ്‍ ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും ഇതേ ജയലിലായിരുന്നു ഉണ്ടായിരുന്നത്.

ഒരു അഭിമുഖത്തിലാണ് ആര്യന്‍ ഖാനെയും രാജ് കുന്ദ്രയെയും താന്‍ ആണ് ജയിലില്‍ മാഫിയ സംഘത്തില്‍ നിന്നും രക്ഷിച്ചതെന്ന് അജാസ് ഖാന്‍ പറഞ്ഞത്. 3500 ഓളം കുറ്റവാളികള്‍ നിന്നാണ് ആര്യനെ താന്‍ രക്ഷിച്ചത് എന്നാണ് അജാസ് ഖാന്‍ പറയുന്നത്. ”ആര്യന്‍ ഖാന് ഞാനാണ് വെള്ളവും സിഗരറ്റും ഒക്കെ കൊടുത്തയച്ചത്. ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ഇത് മാത്രമാണ്.”

”ഒരു ബാരക്കില്‍ അടച്ച അവനെ ഗുണ്ടകളില്‍ നിന്നും മാഫിയകളില്‍ നിന്നും രക്ഷിച്ചത് ഞാനാണ്” എന്നാണ് അജാസ് ഖാന്‍ പറയുന്നത്. 2021 ഒക്ടോബറില്‍ ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ആര്യനെ അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ വസ്തുക്കളുടെ കൈവശം വെക്കല്‍, ഉപഭോഗം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരമായിരുന്നു അറസ്റ്റ്. തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് കേസിലെ 20 പ്രതികളില്‍ ആര്യനെയും മറ്റ് അഞ്ച് പേരെയും വെറുതെ വിട്ടു. അതേസമയം, രാജ് കുന്ദ്രയെ രക്ഷിച്ചതിനെ കുറിച്ചും അജാസ് ഖാന്‍ സംസാരിക്കുന്നുണ്ട്.

രാജ് കുന്ദ്രയ്ക്കും വെള്ളവും റൊട്ടിയും ബിസ്‌കറ്റും ഒക്കെ നല്‍കി സഹായിച്ചു. ജയില്‍ സൂപ്രണ്ടിന്റെ കര്‍ശനമായ ഉത്തരവുകള്‍ അവഗണിച്ചാണ് ഞാന്‍ അയാള്‍ക്ക് വെള്ളവും റൊട്ടിയും വെണ്ണയുമൊക്കെ നല്‍കിയത്. എന്നാല്‍ എനിക്ക് തിരിച്ചൊന്നും അയാള്‍ ചെയ്തില്ല. സിനിമയില്‍ നിന്നും വരെ പുറത്താക്കി എന്നാണ് അജാസ് ഖാന്‍ പറയുന്നത്.