IPL 2025: അയാളുടെ വിരമിക്കൽ അപ്പോൾ സംഭവിക്കും, മിന്നൽ സ്റ്റമ്പിങ് നടത്തി താരമായതിന് പിന്നാലെ ധോണിയെക്കുറിച്ച് വമ്പൻ അപ്ഡേറ്റ് നൽകി അമ്പാട്ടി റായിഡു

എം എസ് ധോണി- ഇതുപോലെ ഒരു താരം ക്രിക്കറ്റ് ചരിത്രത്തിൽ വേറെ ഉണ്ടാകുമോ. ടി 20 യൊക്കെ ചെറുപ്പക്കാർക്ക് പറ്റിയ ഫോർമാറ്റാണ് എന്ന് പറയുന്ന കാലത്ത് ആണ് തന്റെ 43 ആം വയസിലും അവരോട് മത്സരിച്ച് ഇപ്പോഴും തന്റെ റേഞ്ച് കാണിച്ചുകൊണ്ടിരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഇപ്പോഴും അയാൾ മറ്റുള്ള പല താരങ്ങൾക്കും മുന്നിലാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഈ സീസണിൽ ധോണിയെ അൺക്യാപ്പ്ഡ് പ്ലെയറായി നിലനിർത്താൻ സി‌എസ്‌കെക്ക് അനുവാദം നൽകുന്നതിനായി ബി‌സി‌സി‌ഐക്ക് റദ്ദാക്കിയ ഒരു നിയമം പോലും തിരികെ കൊണ്ടുവരേണ്ടിവന്നു. അഞ്ച് വർഷമായി രാജ്യത്തിനായി കളിക്കാത്ത ഒരു ഇന്ത്യൻ കളിക്കാരൻ അൺക്യാപ്പ്ഡ് പ്ലെയേഴ്‌സ് വിഭാഗത്തിൽ നിലനിർത്താൻ അർഹത നേടുന്നു. ഈ നിയമം ടീമുകൾക്ക് ആവശ്യമില്ലാത്ത സാഹചര്യത്തിൽ നിർത്തിയ ബിസിസിഐ ധോണിക്ക് വേണ്ടി ഇത് വീണ്ടും അവതരിപ്പിച്ചു. 4 കോടി രൂപക്ക് ആണ് താരത്തെ ടീം നിലനിർത്തിയത്.

സി‌എസ്‌കെയ്‌ക്കൊപ്പമുള്ള കാലത്ത് ധോണിക്ക് ഒപ്പം ഡ്രസിങ് റൂം പങ്കിട്ട അമ്പാട്ടി റായുഡു, താരത്തെക്കുറിച്ച് ഒരു പ്രവചനം നടത്തി എത്തിയിരിക്കുകയാണ്. ഇനിയും 5 വർഷം കൂടി ധോണിക്ക് കളിക്കാൻ സാധിക്കും എന്നാണ് താരം പറഞ്ഞിരിക്കുന്നത്. “അദ്ദേഹം ഒരു ക്യാപ്റ്റനാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും, ഒരു താരമെന്ന നിലയിൽ അദ്ദേഹം ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എം.എസ്. ധോണി ഒരു നേതാവാണ്. അദ്ദേഹത്തിന്റെ മിന്നൽ സ്റ്റംപിങ്ങുകളും സിക്സ് ഹിറ്റിംഗ് കഴിവുകളും ഇപ്പോഴും നിലനിൽക്കുന്നു. ധോണി എക്കാലത്തേക്കാളും ഫിറ്റായി കാണപ്പെടുന്നു, അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് വർഷം കൂടി കളിക്കുന്നത് തുടരും,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അതേസമയം ഐപിഎല്ലിലെ ഏവരും കാത്തിരുന്ന ആവേശ പോരിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. 4 വിക്കറ്റിനാണ് ടീമിന്റെ ജയം പിറന്നത്. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

Read more