വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

തമിഴില്‍ അധികം ഹേറ്റേഴ്‌സില്ലാത്ത താരങ്ങളില്‍ ഒരാളാണ് നടി സിമ്രാന്‍. എന്നാല്‍ വിജയ്‌യുടെ പേരില്‍ താരം ഗോസിപ്പ് കോളങ്ങളില്‍ എത്തി. വിജയ്‌യുടെയും സിമ്രാന്റെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയിരുന്നു. അഭിനയത്തിന് പുറമെ സിനിമാ നിര്‍മ്മാണത്തിലേക്കും കടക്കാന്‍ ഒരുങ്ങുകയാണ് സിമ്രാന്‍. എന്നാല്‍ സിമ്രാന്റെ പ്രൊഡക്ഷനില്‍ വരുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് വിസമ്മതിച്ചു എന്നാണ് വാര്‍ത്തകള്‍.

നടിയുടെ സിനിമയില്‍ അഭിനയിക്കാനുള്ള അഭ്യര്‍ഥന വിജയ് തള്ളിക്കളഞ്ഞെന്നും എന്നാല്‍ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയിലൊരു വേഷം മതിയെന്ന് പറഞ്ഞതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ ഈ ആവശ്യവും നടക്കാതെ വന്നതായും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും വസ്തുത വിരുദ്ധമായ കാര്യമാണ് എന്നാണ് സിമ്രാന്‍ പറയുന്നത്.

തെറ്റായ വാര്‍ത്ത പ്രചരിച്ചവര്‍ മാപ്പ് പറയണമെന്നും സിമ്രാന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ”ആളുകള്‍ക്ക് നമ്മുടെ വികാരങ്ങളെ എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്നും നമ്മുടെ സുഹൃത്തുക്കള്‍ അതിനെ എത്രമാത്രം നിസാരമായി കാണുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദയായിരുന്നു.”

”പക്ഷേ ഇപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ… ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടെ പോയിട്ടുണ്ട്. പക്ഷേ എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.”

”വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അത് അല്ലെങ്കില്‍ മറ്റൊന്ന് എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. ‘നിര്‍ത്തുക’ എന്നത് ശക്തമായൊരു പദമാണ്. അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതി വരുത്താന്‍ ആരും വരികയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.”

”എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. ഞാന്‍ ഒരിക്കലും എന്റെ പേര് ഒന്നിനും പ്രയോജനപ്പെടുത്തിയിട്ടില്ല. ഞാന്‍ എപ്പോഴും ശരികള്‍ക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും ഇതേ സമഗ്രത ഞാന്‍ പ്രതീക്ഷിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം” എന്നാണ് സിമ്രാന്‍ പറയുന്നത്.