നടുറോഡില്‍ ഇറക്കിവിടും, സെറ്റില്‍ രാത്രി 12 മണി വരെ പിടിച്ചിരുത്തുകയും ചെയ്യും.. അതോടെ സീരിയല്‍ നിര്‍ത്തി: അനുമോള്‍

കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി അനുമോള്‍. തുടക്കക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നേരിടുന്ന വിവേചനത്തെ കുറിച്ചാണ് അനു സംസാരിച്ചിരിക്കുന്നത്. സീരിയലില്‍ വന്ന സമയത്ത് പുലര്‍ച്ചെ 12 മണി വരെ പിടിച്ചിരുത്തുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്യും എന്നാണ് അനുമോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സീരിയലില്‍ വന്ന സമയത്ത് വിഷമമുണ്ടാക്കിയ സംഭവങ്ങളുണ്ട്. ആദ്യം അച്ഛനായിരുന്നു കൂടെ വന്നിരുന്നത്. പിന്നീട് അമ്മയായി കൂടെ വരുന്നത്. കെഎസ്ആര്‍ടിസി ബസിലായിരിക്കും പോകുന്നത്. പക്ഷെ ഇവര്‍ ഞങ്ങളെ നേരത്തെ വിടുകയോ കൊണ്ടാക്കുകയോ ടിഎ തരികയോ ചെയ്യില്ല. വഴിയില്‍ ഇറക്കി വിടും. രാത്രി പതിനൊന്നും പന്ത്രണ്ട് മണിക്ക് ഒക്കെ ഇറക്കി വിടും.

ഇപ്പോഴും അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. അന്നൊക്കെ എവിടെയെങ്കിലും എത്തണം, സ്വന്തമായൊരു കാര്‍ വാങ്ങണം എന്നൊക്കെ വാശിയായിരുന്നു. ഇപ്പോള്‍ ഹാപ്പിയാണ്. ഒരു സീരിയല്‍ ചെയ്യുന്ന സമയം, സീരിയലിന്റെ പേര് പറയുന്നില്ല, രാത്രി പതിനൊന്ന് മണിയ്‌ക്കൊക്കെ പേരൂര്‍ക്കടയും തമ്പാനൂരുമൊക്കെ ഇറക്കി വിടും. വീട്ടിലേക്ക് എത്താന്‍ മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്യണം.

ഞാനും അമ്മയും മാത്രമാകും ഉണ്ടാവുക. അമ്മ ആള് പാവം ആണെങ്കിലും ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കാനുള്ള ആത്മവിശ്വാസമൊക്കെയുണ്ട്. ആ ആത്മവിശ്വാസം അമ്മ എനിക്കും തന്നിട്ടുണ്ട്. പതിനൊന്നും പന്ത്രണ്ടുമൊക്കെ ആയാലും അവര്‍ ഞങ്ങളെ വിടില്ല. പിടിച്ചിരുത്തും. വന്ന സമയത്ത് ഇത്രയും ദൂരം പോകാനുള്ളത് ആണെന്ന് പറഞ്ഞാലും നേരത്തെ വിടില്ല. അതോടുകൂടി ഞാന്‍ സീരിയല്‍ നിര്‍ത്തി.

എന്തിനാണ് പെണ്‍കുട്ടികളെ രാത്രി പതിനൊന്നും പന്ത്രണ്ടും മണി വരെ പിടിച്ചിരുത്തുന്നത് ഇപ്പോഴുമുണ്ട് അതൊക്കെ. ഇപ്പോള്‍ വരുന്ന കുട്ടികള്‍ക്കുള്ള അതേ പേടി തന്നെയാണ് എനിക്കും അന്നുണ്ടായിരുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞു വിടുമോ? കട്ട് ചെയ്ത് കളയുമോ? കഥാപാത്രത്തെ കൊന്നുകളയുമോ? ഇങ്ങനെയുള്ള പേടികള്‍ ഉണ്ടാകും. ഇപ്പോള്‍ ഞാന്‍ പ്രതികരിക്കും.

എനിക്ക് വണ്ടി വിട്ടില്ലെങ്കില്‍ നാളെ വരില്ലെന്ന് ഞാന്‍ പറയും. അതിനാല്‍ ഇപ്പോള്‍ എന്നോട് ആരും അങ്ങനെ ചെയ്യില്ല. ജീവിക്കന്‍ വേണ്ടിയായതു കൊണ്ട് ആരും പറയില്ല. പക്ഷെ മോശമായി പറഞ്ഞാലും ചെയ്താലും നമ്മള്‍ പ്രതികരിക്കണം. ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഇപ്പോള്‍ വരുന്ന കുട്ടികളോട് പ്രതികരിക്കാന്‍ ഞാന്‍ പറയാറുണ്ട് എന്നാണ് അനുമോള്‍ പറയുന്നത്.

Read more