ഒരു കൂട്ടം ആളുകള്‍ എന്നെ വേട്ടയാടുന്നു.. അന്യഭാഷകളില്‍ അഭിനയിക്കുമ്പോഴും അവര്‍ വന്ന് ആക്രമിക്കും: ദുല്‍ഖര്‍ സല്‍മാന്‍

മലയാളം സിനിമകള്‍ ഒഴിവാക്കി മറ്റ് ഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. മമ്മൂട്ടിയുടെ മകനാണ് എന്നതില്‍ അഭിമാനമുണ്ടെങ്കിലും ആ വിശേഷണം താന്‍ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും നടന്‍ വ്യക്തമാക്കി.

മമ്മൂട്ടിയുടെ മകന്‍ ആയിരിക്കുമ്പോഴും ദുല്‍ഖര്‍ സല്‍മാന്‍ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകന്‍ എന്ന ആ ഒരു ടാഗ് ഞാന്‍ മാറ്റാന്‍ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോള്‍ അവരുടെ അജണ്ട ആയിരിക്കാം. അത് എന്താണെന്ന് എനിക്ക് അറിയില്ല.

ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ആളുകള്‍ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാന്‍ അവരുടെ സ്വന്തം നാട്ടുകാരനാണ് എന്നുള്ള പരിഗണന പോലും അക്കൂട്ടര്‍ തരില്ല. മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ ഇവര്‍ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും അറിയില്ല.

എത്ര സ്‌നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂര്‍ണമായി ആസ്വദിക്കാന്‍ ഞാന്‍ എന്നെ അനുവദിക്കാറില്ല. ഞാന്‍ കൂടുതലും മറ്റ് ഭാഷകളില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. മമ്മൂട്ടിയുടെ മകന്‍ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്. മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ദുല്‍ഖര്‍ ആയി തന്നെയാണ് അറിയപ്പെടുന്നത്.

എന്റെ പിതാവിന്റെ മകന്‍ ആണെന്നതില്‍ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാന്‍. പക്ഷേ ആ ഒരു ടാഗില്‍ ജീവിതകാലം മുഴുവന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരില്‍ അറിയപ്പെട്ട് ആ രീതിയില്‍ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദുല്‍ഖര്‍ പറയുന്നത്.