കമല്‍ സാറിന്റെ ടെക്‌നിക്ക് ഞാനും പ്രയോഗിച്ചു, ഈയവസരം വിട്ടുകളയാന്‍ തോന്നിയില്ല: സൂര്യ

പരാജയപ്പെടുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ ആണ് തനിക്ക് തിരിച്ചു വരാനുള്ള ഊര്‍ജം നല്‍കിയതെന്ന് നടന്‍ സൂര്യ. ഒന്ന് പിന്നോട്ടായാല്‍ പോലും അദ്ദേഹം തിരിച്ചുവരുന്നത് ഒരു വലിയ സിനിമ ആയിട്ടാകും. അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുമ്പോഴാണ് ‘കങ്കുവ’ വന്നത് എന്നാണ് സൂര്യ പറയുന്നത്.

ഒന്ന് പിന്നോട്ട് പോയാലും കമല്‍ സാര്‍ തിരിച്ചു വരാനായി ഒരു സാധാരണ സിനിമ ആയിരിക്കില്ല ചെയ്യുന്നത്. ആരും കാണാത്ത തരത്തില്‍ ഒരു വലിയ സിനിമ ആയിട്ടാകും അദ്ദേഹം തിരിച്ചുവരുന്നത്. ഒരു സേഫ് സിനിമ ചെയ്യാമെന്ന് കമല്‍ സാര്‍ ഒരിക്കലും ചിന്തിക്കില്ല.

കോവിഡ് കാരണം ജയ് ഭീമും സൂരറൈ പൊട്രുവും എനിക്ക് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. തിയേറ്റര്‍ ഓണര്‍മാര്‍ക്കും പ്രേക്ഷകര്‍ക്കും പുതിയൊരു എക്‌സ്പീരിയന്‍സ് നല്‍കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അങ്ങനത്തെ ഒരു സിനിമക്കായി കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍ അങ്ങനെ ഒരു അവസരം വന്നപ്പോള്‍ എനിക്ക് വിട്ടുകളയാന്‍ തോന്നിയില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം ആയിരിക്കും കങ്കുവ എന്നാണ് സൂര്യ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, നവംബര്‍ 14ന് ആണ് കങ്കുവ റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ സൂര്യയുടെ വില്ലനായി ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.