ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ, പക്ഷേ മാറ്റേണ്ടി വന്നു: രഞ്ജൻ പ്രമോദ്

രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശമാധവൻ. ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് തുടങ്ങീ വമ്പൻ താരനിരയുമായി എത്തിയ ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ള എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നുവെന്നാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് പറയുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഒ ബേബി’യാണ് രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

“മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശ മാധവൻ എന്ന് പേരായിട്ടില്ല.

അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ചേട്ടൻ ചെയ്യുന്നത്.

അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്‌ത ഹംസ,സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാവർക്കും നല്ല റോളും ഉണ്ടാവണം.
മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തും ഉണ്ടാവും. സത്യത്തിൽ എല്ലാ മുൻകൂട്ടി തീരുമാനിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞത്.