അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്, അതും ഡബിള്‍ റോള്‍, എന്നാല്‍ ആ നിര്‍മ്മാതാവ്; സംഭവിച്ചത് തുറന്നുപറഞ്ഞ് തുളസീദാസ്

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംവിധായകന്‍ തുളസീദാസ്. സിനിമയില്‍ നിന്നും നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ഒരു നിര്‍മാതാവിന്റെ വാശി മൂലം മമ്മൂട്ടിക്കൊപ്പം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യമാണ് തുളസീദാസ് അഭിമുഖത്തില്‍ പങ്കുവെച്ചത്.

അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാല്‍ നിര്‍മാതാവിന്റെ ചില പിടിവാശികള്‍ മൂലം മമ്മൂട്ടിയെ ഒഴിവാക്കി പൃഥ്വിരാജിനെ നായകനാക്കുകയായിരുന്നു മമ്മൂട്ടിയോട് അവന്‍ ചാണ്ടിയുടെ കഥ പറയുകയും അ?ദ്ദേഹം അത് ചെയ്യാന്‍ സമ്മതിക്കുകയും അഡ്വാന്‍സ് കൊടുത്ത് അയക്കാന്‍ പറഞ്ഞിരുന്നതുമാണ്. അദ്ദേഹം പറയുന്നു.

അവന്‍ ചാണ്ടിയുടെ മകനില്‍ മമ്മൂട്ടിയെ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ കൊണ്ട് ഡബിള്‍ റോള്‍ ചെയ്യിക്കാന്‍ ആലോചിച്ചിരുന്നതായും തുളസീദാസ് പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാന്‍ തടസമായിരുന്ന അതേ നിര്‍മാതാവ് തന്നെയാണ് പിന്നീടും തന്റെ കരിയറിന് വിലങ്ങുതടിയായതെന്നും തുളസീ ദാസ് പറയുന്നു. 2007ലാണ് തുളസീദാസ് അവന്‍ ചാണ്ടിയുടെ മകന്‍ റിലീസിനെത്തിക്കുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ്, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കൊച്ചി, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് സഞ്ജീവ് ലാല്‍ സംഗീതമൊരുക്കി. താന്തോന്നിയായ മകനില്‍ നിന്നും അകലം പാലിക്കുന്ന ഒരപ്പനും അവര്‍ക്കിടയില്‍ പാലമായി വര്‍ത്തിക്കുന്ന ചില കഥാപാത്രങ്ങളും ഇവരെ കേന്ദ്രീകരിച്ചുമാണ് അവന്‍ ചാണ്ടിയുടെ മകന്റെ കഥ സഞ്ചരിക്കുന്നത്. താന്തോന്നിയായ തട്ടേക്കാട് ചാണ്ടിയായി വിജയരാഘവനും മകന്‍ കുര്യന്‍ ചാണ്ടിയായി പൃഥ്വിരാജും അഭിനയിച്ചിരിക്കുന്നു.