കുഞ്ഞ് കുഴിയിലേക്ക് നോക്കരുത്, കുട്ടി വീഴുമ്പോള്‍ പട്ടി കുരയ്ക്കണം.. ആ സിനിമ വലിയ റിസ്‌ക് ആയിരുന്നു: ഉര്‍വശി

മലയാള സിനിമയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് ‘മാളൂട്ടി’. കുഴല്‍ക്കിണറില്‍ കുഞ്ഞ് വീഴുന്നതും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഉണ്ടായ റിസ്‌ക്കിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

”മാളൂട്ടിയുടെ ഷൂട്ടിംഗില്‍ കുട്ടിയെ കുഴിയില്‍ ചാടിക്കുന്നതില്‍ വലിയ റിസ്‌കുണ്ടായിരുന്നു. മാളൂട്ടി സിനിമയിലേത് പോലെ കുഴല്‍ക്കിണറില്‍ കുഞ്ഞുങ്ങള്‍ വീഴുന്ന കേസുകള്‍ ഇന്നും നമ്മള്‍ എത്രയോ കേള്‍ക്കുന്നു. അതിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ലല്ലോ. ആ സിനിമയിലെ മാളൂട്ടിക്ക് ഒരു പട്ടിക്കുട്ടിയുണ്ട്.”

”അതുപോലെ കുഴിയില്‍ വീഴാനായി കുഞ്ഞ് ഓടി വരുമ്പോള്‍ കുഴിയിലേക്ക് നോക്കരുത്. അവിടെ ഒരു കുഴി നേരത്തെ തന്നെ എടുത്ത് വെച്ചിട്ടുള്ളതുകൊണ്ട് ഷോട്ട് വരുമ്പോള്‍ കുട്ടി അറിയാതെ കുഴിയിലേക്ക് നോക്കും. അതുപോലെ കുട്ടി കുഴിയില്‍ വീണ് കഴിയുമ്പോള്‍ ഒപ്പമുള്ള പട്ടി കുഴിയിലേക്ക് നോക്കി കുരയ്ക്കണം.”

”അത് അങ്ങനെ കുരപ്പിക്കും. മദ്രാസില്‍ നിന്നും വന്ന പട്ടിക്കുട്ടിയും ട്രെയിനറുമായിരുന്നു. മെയിന്‍ ട്രെയിനറിനൊപ്പം ഒരു പയ്യന്‍ കൂടി ഉണ്ടായിരുന്നു. അവനാണ് അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത്. അവസാനം ഈ പയ്യന്റെ ശബ്ദം ടേപ്പ് റിക്കോര്‍ഡറില്‍ സേവ് ചെയ്തിട്ട് ഈ കുഴിയില്‍ വെച്ചു.”

”അങ്ങനെയാണ് പട്ടി ഓടി വന്ന് കുഴിയില്‍ നോക്കി കുരയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തത്. മാളൂട്ടിയുടേത് ഭയങ്കര പ്രയാസമുള്ള വര്‍ക്ക് തന്നെയായിരുന്നു. പിന്നീട് മദ്രാസില്‍ വന്ന് ടണല്‍ രണ്ടായി ചെയ്തിട്ടാണ് കുട്ടി വേരില്‍ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങള്‍ അടക്കം ചിത്രീകരിച്ചത്” എന്നാണ് ഉര്‍വശി പറയുന്നത്.