നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗങ്ങള്‍ നടനെ കുറച്ച് നാളുകളായി അലട്ടിയിരുന്നു.

ദേശസ്നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തി നേടിയത്. ഈ സിനിമകള്‍ ഭാരത് കുമാര്‍ എന്ന പേരും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഉപ്കാര്‍, ഷഹീദ്, പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായക വേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.

ഫാഷന്‍ എന്ന സിനിമയിലൂടെ 1957ല്‍ ആണ് മനോജിന്റെ അരങ്ങേറ്റം. കാഞ്ച് കി ഗുഡിയ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഉപ്കാര്‍, ക്ലര്‍ക്ക്, ഷോര്‍, റോട്ടി കപട ഔര്‍ മകാന്‍, കാന്ത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം ചെയ്തു.

ഈ സിനിമകളുടെ എഡിറ്റിംഗും മനോജ് തന്നെയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചു.