വിക്രത്തിന്റെ തലവര തെളിയുന്നു, പ്രശ്‌നങ്ങള്‍ അവസാനിച്ചു; 'വീര ധീര ശൂരന്‍' പ്രദര്‍ശനം ആരംഭിക്കും

വിക്രം ചിത്രം ‘വീര ധീര ശൂരന്‍’ ഇന്ന് വൈകുന്നേരം മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഉണ്ടായ തടസങ്ങള്‍ പരിഹരിക്കപ്പെട്ടതോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നിര്‍മ്മാണ കമ്പനിയായ എച്ച്ആര്‍ പിക്‌ചേഴ്‌സിന് ലഭിച്ചു.

നിയമപ്രശ്‌നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയിരുന്നു. ഹൈദരാബാദിലും യുഎസിലും അടക്കം ഷോകള്‍ ഒഴിവാക്കി. ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലിയാണ് നിയമപ്രശ്‌നമുണ്ടായത്. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്.

വ്യാഴാഴ്ച രാവിലെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്രവും സംവിധായകന്‍ എസ്യു അരുണ്‍കുമാറും തങ്ങളുടെ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം മാറ്റിവച്ച് നിര്‍മ്മാതാവിനെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

സിനിമയുടെ റിലീസിന് മുന്നോടിയായി കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷന്‍ ടീം ചെയ്തിരുന്നു. വിക്രം അടക്കമുള്ളവര്‍ കേരളത്തിലെത്തി. തമിഴ്നാട്ടില്‍ ‘എമ്പുരാനും’ റിലീസ് ചെയ്യുന്നുണ്ട്. വീ ധീര ശൂരന്റെ ഷോകള്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടം നിര്‍മ്മാതാവിനുണ്ടാകും.

ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മ്മിച്ച ചിത്രം എസ്‌യു അരുണ്‍കുമാര്‍ ആണ് സംവിധാനം ചെയ്തത്. വിക്രമിനൊപ്പം എസ്ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.