10 സെക്കന്‍ഡ് വെട്ടി മാറ്റി, 4 സെക്കന്‍ഡ് കൂട്ടിച്ചേര്‍ത്തു; 'എമ്പുരാന്റെ' സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

‘എമ്പുരാന്‍’ സിനിമ രാഷ്ട്രീയ വിവാദത്തില്‍ മുങ്ങിയിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. സെന്‍സര്‍ ബോര്‍ഡ് രണ്ട് കട്ടുകളാണ് സിനിമയ്ക്ക് നല്‍കിയത് എന്നാണ് പുറത്തു വന്ന രേഖകളില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശത്തിലുമാണ് കട്ട് നല്‍കിയത്.

സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം ആറ് സെക്കന്‍ഡ് കുറച്ചു. ദേശീയ പതാകയെ കുറിച്ച് പരാമര്‍ശിക്കുന്ന നാല് സെക്കന്‍ഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കന്‍ഡ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കന്‍ഡ് ആണ് സിനിയുടെ ആകെ ദൈര്‍ഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്‌സി എമ്പുരാന്‍ സിനിമ സെന്‍സര്‍ ചെയ്തിരിക്കുന്നത്.

എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. സിനിമയിലെ ചില പരാമര്‍ശങ്ങള്‍ മാറ്റാന്‍ നോമിനേറ്റ് ചെയ്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശ്രദ്ധിക്കണം എന്നായിരുന്നു ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലെ വിമര്‍ശനം.

ആര്‍എസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. അതേസമയം, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

എന്നാല്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാന്‍ കഴിയണമെന്ന് പ്രതികരിച്ച ബിജെപി നേതാവ് എംടി രമേശിനെയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്.