പ്രതിമയ്ക്ക് നടന്‍ മുരളിയുമായി രൂപ സാദൃശ്യമില്ല; പലതവണ ശില്‍പിക്ക് അവസരം നല്‍കിയെങ്കിലും പരാജയം, ഒടുവില്‍ സര്‍ക്കാര്‍ നടപടി

നടന്‍ മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവു വരുത്തിയ ശില്‍പിക്കു നല്‍കിയ തുക എഴുതിത്തളളി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സംഗീത നാടക അക്കാദമിയില്‍ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമേയില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

നടനുമായി രൂപസാദൃശ്യമില്ലാത്ത പ്രതിമ നിര്‍മ്മിച്ചതിനാല്‍ ശില്‍പിയുമായുളള കരാര്‍ റദ്ദാക്കാനും ശില്‍പി മുന്‍കൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് മുമ്പ് പലതവണ പ്രതിമയ്ക്ക് രൂപംമാറ്റം വരുത്താന്‍ ശില്‍പിക്ക് അവസരം നല്‍കിയെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ അക്കാദമി ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുമ്പെ മുഴുവന്‍ തുകയും ശില്‍പി കൈപറ്റിയിരുന്നു. എന്നാല്‍ പ്രതിമ നിര്‍മ്മാണത്തിന് അനുവദിച്ചതിലും കൂടുതല്‍ തുക ചെലവായെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ തിരിച്ചടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശില്‍പി അഭ്യര്‍ത്ഥിച്ചു.

Read more

ഇതിനെതുടര്‍ന്ന് തുക എഴുതിത്തള്ളണമെന്ന അപേക്ഷ സര്‍ക്കാരിനു കൈമാറുകയുമായിരുന്നു. മുഴുവന്‍ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളി. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ.