സിനിമ തലയ്ക്ക് പിടിച്ച ബിടെക്കുകാരൻ തമിഴകത്തിന്റെ 'ജനപ്രിയൻ' ആയപ്പോൾ

തലയിൽ സിനിമ കൊണ്ടുനടന്ന ഒരു ബിടെക്ക് ബിരുദധാരി തന്റെ അടങ്ങാത്ത സിനിമാപ്രാന്തും തകരാത്ത ആത്മവിശ്വാസവും കൊണ്ട് ഇന്ന് എത്തിനിൽക്കുന്നത് കോളിവുഡിന്റെ ‘ജനപ്രിയൻ’ എന്ന ലേബലിലേക്കാണ്. കഴിഞ്ഞ രണ്ട് മാസമായി 33 സിനിമകളാണ് തമിഴിൽ പുറത്തിറങ്ങിയത്. എന്നാൽ ഇതിൽ സൂപ്പർതാരങ്ങളുടെ സിനിമകളെ പിന്നിലാക്കി മുന്നേറികൊണ്ടിരിക്കുന്ന ‘ഡ്രാഗൺ’ എന്ന സിനിമയിലെ നായകൻ പ്രദീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

മികച്ച വിജയം കൈവരിച്ച് വൻ മുന്നേറ്റം നടത്തുകയാണ് അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങി, പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ. അജിത് ചിത്രം ‘വിടാമുയർച്ചി’, ധനുഷ് ചിത്രം ‘നിലാവുക്ക് എൻമേൽ എന്നടി കോപം’ തുടങ്ങി വമ്പന്മാരുടെ സിനിമകളായിരുന്നു രണ്ട് മാസത്തിനുള്ളിൽ ഇറങ്ങിയത്. ഇവയ്ക്ക് കാര്യമായ വിജയം നേടാൻ സാധിച്ചില്ല എന്ന് മാത്രമല്ല, പ്രദീപ് രംഗനാഥനെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50 കോടി കളക്ഷൻ ആഗോളതലത്തിൽ നേടിയതും ഞെട്ടിച്ചിരിക്കുകയാണ്.

സിനിമയിലേക്ക് കയറാൻ തക്കതായ ബന്ധങ്ങളോ പരിചയങ്ങളോ ഇല്ലാത്ത ഒരു യുവാവിന്റെ അടങ്ങാത്ത ആഗ്രഹവും കഠിനാധ്വാനവും ആണ് തിരക്കഥയും അഭിനയവും എഡിറ്റിംഗും നിർമാണവും സംവിധാനവും അടക്കം തനിക്ക് വഴങ്ങുമെന്ന് കാണിച്ചു കൊടുത്ത് ഓൾ റൗണ്ടർ ആയി നിൽക്കുന്ന പ്രദീപ്. തന്റെ കഴിവ് തെളിയിക്കാൻ വേണ്ടി സുഹൃത്തുക്കളോടൊപ്പം ചില ഷോർട്ട് ഫിലിമുകൾ ചെയ്തായിരുന്നു നടന്റെ തുടക്കം. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ തനിക്ക് തന്നെ നായകനാകണം എന്ന വാശി ആദ്യത്തെ ഫീച്ചർ ഫിലിം എന്ന സ്വപനത്തിന് തടസമായി.

എന്നാൽ ഇത് യാഥാർഥ്യമാകാൻ ഇനിയും സമയം എടുക്കുമെന്ന് മനസിലായതോടെ നടൻ രവി മോഹനെ കണ്ട് കഥ പറയുകയും ‘കോമാളി’ എന്ന ചിത്രം സ്‌ക്രീനിലെത്തുകയും ചെയ്തു. അഭിനയം കൈവിടാതെ പിടിച്ചിരുന്നതിനാൽ സിനിമയുടെ ക്ലൈമാക്സ് സീനിൽ ഒരു ഗസ്റ്റ് റോളിൽ എത്തുകയും ചെയ്തിരുന്നു. പ്രദീപ് സംവിധാനം ചെയ്ത ‘ അപ്പാ ലോക്ക്’ എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഒരു ഫീച്ചർ ഫിലിം ആക്കിയാൽ ഹിറ്റാകാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയതോടെ അതിനുള്ള ശ്രമവും തുടങ്ങി. പിന്നാലെ ‘ലവ് ടുഡേ’ എന്ന പേരിൽ ഒരുക്കിയ സിനിമയിൽ വിപണിമൂല്യമുളള നായകൻ വേണമെന്ന നിർമാതാക്കളുടെ ആവശ്യത്തോട് പ്രദീപ് യോജിച്ചില്ല.

തനിക്ക് അഭിനയിക്കാൻ വേണ്ടിയാണ് ആദ്യ സിനിമ ആകേണ്ടിയിരുന്ന ഈ കഥ മാറ്റി വച്ച് കാത്തിരുന്നതെന്ന നടന്റെ വാക്കുകൾക്ക് മുൻപിൽ നിർമാതാക്കൾ വഴങ്ങുകയും മലയാളിയായ ഇവാന എന്ന പെൺകുട്ടിയെ നായികയാക്കി സിനിമ ഒരുക്കുകയും ചെയ്തു. 5 കോടി മുടക്കിയ പടം 100 കോടിയിലധികമാണ് നേടിയത്. തെന്നിന്ത്യ ഒട്ടാകെ ചർച്ചയായ സിനിമയിൽ സത്യരാജ്, യോഗി ബാബു, രാധിക ശരത്കുമാർ തുടങ്ങിയവരൊഴിച്ചാൽ മറ്റെല്ലാവരും നവാഗതരായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

സിനിമയ്ക്കു വേണ്ടി പ്രദീപിന് പ്രതിഫലമായി ലഭിച്ചത് 70 ലക്ഷം രൂപയാണെന്നാണ് സൂചന. എന്നാൽ ചിത്രത്തിന്റെവിജയത്തിന് ശേഷം നിർമാതാക്കൾ 80 ലക്ഷം രൂപ അധികമായി നൽകിയെന്നും റിപോർട്ടുകൾ പറയുന്നു. ഡ്രാഗൺ, ലവ് ഇൻഷുറൻസ് കമ്പനി എന്നീ രണ്ട് ചിത്രങ്ങൾക്കുമായി ആകെ 22 കോടി രൂപയാണ് പ്രദീപിന് പ്രതിഫലമായി ലഭിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ഇതിൽ പന്ത്രണ്ട് കോടി പ്രതിഫലം ഡ്രാഗൺ സിനിമയുടേതാണ്. സൗഹൃദത്തിന്റെ പേരിലാണ് താൻ ഡ്രാഗണിൽ കമ്മിറ്റ് ചെയ്തത് എന്നാണ് നടൻ പറയുന്നത്.

ഗാനരചനയിലും പ്രദീപ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോമാളിയിലും ലവ് ടുഡേയിലും രണ്ട് പാട്ടുകൾ വീതം എഴുതിയിട്ടുണ്ട് താരം. വിഘ്‌നേശ് ശിവന്റെ ‘ലവ് ഇൻഷ്വറൻസ് കമ്പനി’യാണ് ഇനി അടുത്തതായി വരാനിരിക്കുന്നത്. എന്തായാലും തമിഴിലെ പുതിയ സെൻസേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥൻ.

Read more