കറുത്ത കുതിരയായി റിപ്പോര്‍ട്ടര്‍; ബാര്‍ക്കില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ വന്‍ കുതിപ്പ്; 24നെ മറികടക്കാനാവാതെ ഏഷ്യാനെറ്റ് ന്യൂസ്; കാണികള്‍ കൈവിടുന്നു; ടിആര്‍പിയില്‍ വീണവരും വാണവരും

ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഏഷ്യകനെറ്റ് ന്യൂസില്‍ നിന്നും പിടിച്ചെടുത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ 32 ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോഴാണ് 24 ന്യൂസ് ഒന്നാം സ്ഥാനമെന്ന കുത്തക അരക്കിട്ട് ഉറപ്പിച്ചത്. എന്നാല്‍ ഒന്നാം സ്ഥാനം അധികകാലം നിലനില്‍ക്കില്ലെന്ന സൂചന നല്‍കി ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്നത്. ഒരോ ആഴ്ചയും 20 മുതല്‍ 50 പോയിന്റിന്റെ വരെ മുന്നേറ്റമാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. ഈ മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അടുത്ത ആഴ്ച്ച റിപ്പോര്‍ട്ടറിന് രണ്ടാം സ്ഥാനത്തേക്ക് എത്താനാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്. 31 ആഴ്ചയില്‍ 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 ആദ്യം മറികടന്നത്. എന്നാല്‍, കഴിഞ്ഞ 32 ആഴ്ചയില്‍ അത് 165.78 പോയിന്റായി ഉയര്‍ത്താന്‍ 24 ന്യൂസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന് 31 ആഴ്ചയില്‍ ബാര്‍ക്കില്‍ 147 പോയിന്റും, 32 ആഴ്ചയില്‍ 155 പോയിന്റുമാത്രമാണ് നേടാനായത്. ഇക്കുറിയും ഏഷ്യാനെറ്റിന് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.

മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്കില്‍ ഇത്തവണയും എക്കാലത്തെയും വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. 31 ആഴ്ചയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് നേടിയത്. എന്നാല്‍ 32 ആഴ്ചയിലേക്ക് എത്തിയതോടെ 136 പോയിന്റായി അത് ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ക്കില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്ന ചാനലായി റിപ്പോര്‍ട്ടര്‍ മാറിയിട്ടുണ്ട്. ഈ മുന്നേറ്റം തുടര്‍ച്ചയായി കാഴ്ച്ചവെയ്ക്കുകയാണെങ്കില്‍ അധികം താമസിക്കാതെ തന്നെ ചാനല്‍ ഒന്നാം സ്ഥാനത്ത് എത്തിയേക്കും.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 81 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 73 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

Read more

ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 27 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 25 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ ഏറ്റവും പിന്നില്‍ ഇത്തവണ ജനം ടിവിയാണ്. 22 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്കായുള്ളൂ.