'ചരിത്ര പ്രധാന വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ, ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള വിധിയെന്ന് പി രാജീവ്'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവക്കുന്ന ഗവർണമാരുടെ നടപടിക്ക് തടയിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ. ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള വിധിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചരിത്ര പ്രധാനമായ വിധിയെന്ന് എൻ കെ പ്രേമചന്ദ്രനും കൂട്ടിച്ചേർത്തു. അതേസമയം ഗവർണർ പരമാധികാരി അല്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍എന്‍ രവിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി പറഞ്ഞു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സമയപരിധി നിശ്ചയിച്ചു.

ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. അനുഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചു.

സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്.