ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്നും ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി. ആശാവർക്കർമാർ തൊഴിൽ മന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം ഞാൻ കൈപ്പറ്റിയെന്നും മന്ത്രി അറിയിച്ചു. അതേസമയം ആശമാരുമായി ആരോഗ്യ മന്ത്രി 3 തവണ ചർച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ രണ്ടാം ചർച്ചയും പരാജയമായതിന് പിന്നാലെയാണ് ആശമാർ നിരാഹാര സമരം തുടങ്ങുന്നത്. പിന്നീടും ആശമാരുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആശമാർ.
അതേസമയം ഇന്നലെയും ആശമാരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ വീണ ജോർജ്ജ് വ്യക്തമാക്കി. ഓണറേറിയം വർധിപ്പിക്കൽ തത്വത്തിൽ അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രി ഉറപ്പ് നൽകിയതായി ആശാവർക്കർമാർ പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്ക്ക്‌ണമെന്നാണ് ആവശ്യം. ഈ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കിയാൽ സമരം അവസാനിപ്പിക്കുമെന്നും ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിയ്ക്ക് ബോധ്യമായെന്നും സമരസമിതി പറഞ്ഞു.