കൊച്ചിയിൽ ബാർ ഹോട്ടലിൽ നിന്ന് ചാടി ജീവനൊടുക്കി 23 കാരൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, മരണകാരണം വ്യക്തമല്ല

കൊച്ചി കടവന്ത്രയിൽ ബാർ ഹോട്ടലിന് മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ് (23) ആണ് മരിച്ചത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. അതേസമയം മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഹോട്ടൽ കെട്ടിടത്തിലെ 11-ാംനിലയിൽ നിന്നുമാണ് യുവാവ് ചാടിയത്. രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയ യുവാവ് ഇവിടെ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഹോട്ടലിന് മുൻവശത്തെ ഗേറ്റിൽ വീണ യുവാവിന് മാരകമായ പരിക്കേറ്റിരുന്നു. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പഠനം പൂർത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്. ‘എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങൾ അവസാനിക്കുമ്പോൾ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയിൽ അടക്കണം’, എന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. അതേസമയം കുറിപ്പ് കണ്ടെടുത്തെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല.