പിസി ജോര്‍ജും പത്മജയും അബ്ദുള്ളക്കുട്ടിയുവരെ; ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് 30 പേര്‍; കേന്ദ്രത്തിലേക്കുള്ള ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി വ്യക്തമാക്കി.

ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, പദ്മജ വേണുഗോപാല്‍, പിസി ജോര്‍ജ്, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, സി കെ പദ്മനാഭന്‍, കെവി ശ്രീധരന്‍ മാസ്റ്റര്‍, എ.എന്‍ രാധാകൃഷ്ണന്‍,.

എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ശോഭാ സുരേന്ദ്രന്‍, ഡോ കെ.എസ് രാധാകൃഷ്ണന്‍, കെ.രാമന്‍ പിള്ള, പി.കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി രഘുനാഥ്, പി രാഘവന്‍, കെ.പി ശ്രീശന്‍, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെ മുപ്പത്‌പേര്‍.

നേരത്തെ, രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനാകുന്നത്.

Read more

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.