6 വയസുകാരന്റെ കൊലപാതകം പീഡനശ്രമം എതിർത്തതോടെ; വിവരം പുറത്തറിയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, ഇരുപതുകാരൻ അറസ്റ്റിൽ

തൃശൂർ മാളയിൽ 6 വയസുകാൻ കൊല്ലപ്പെട്ടത് പീഡനശ്രമം എതിർത്തതോടെ. അയൽവാസിയായ ജോജോ എന്ന ഇരുപതുകാരനാണ് ഈ ക്രൂരകൃത്യം നടത്തിയത്. ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

യുകെജി വിദ്യാർത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.20 മുതൽ ആബേലിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിക്കൊപ്പം സമീപവാസിയായ ജോജോ(20) എന്ന യുവാവിനെ വീഡിയോയിൽ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

അതേസമയം കുട്ടിയുടെ വീടിൻറെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏബലിനെ ജോജോ കൊലപ്പെടുത്തുന്നത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെ എന്നാ പോയി പറയെന്ന് പറഞ്ഞ് കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.