ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ; ഗതാഗത നിയമ ലംഘനം കണ്ടിട്ടില്ല; ആര്‍ക്കും പരാതിയില്ലെന്ന് എംവിഡി; പത്മകുമാറിനെ തലോടി ഗതാഗത വകുപ്പ്

ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചുകൊണ്ടാണ് അദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, ഈ ഗതാഗത നിയമ ലംഘനം കണ്ടിട്ടില്ലെന്നാണ് പത്തനംതിട്ട എംവിഡിയുടെ നിലപാട്. മാധ്യമങ്ങളിലൂടെ കണ്ട വീഡിയോയില്‍ കേസ് എടുക്കാനാവില്ലെന്നും. പരാതി ലഭിച്ചാല്‍ മാത്രമെ പിഴ ഈടാക്കാനാവൂവെന്നുമാണ് എംവിഡി പറയുന്നത്.

പത്മകുമാര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്നും ബാഡ്മിന്റല്‍ കളിക്കാനായി സ്‌റ്റേഡിയത്തിലേക്കാണ് ഹെല്‍മറ്റ് വെയ്ക്കാതെ ബുള്ളറ്റില്‍ പോയത്. ഈ സമയം ബെറ്റ് എടുക്കാനായി കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ നടുവിലേക്ക് അദേഹം ബുള്ളറ്റ് ഓടിച്ച് കയറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് ക്ഷമാപണം പറഞ്ഞാണ് അദേഹം ഹെല്‍മറ്റില്ലാതെ ഓടിച്ച് പോയത്.

ഈ ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും പരാതി ഉണ്ടെങ്കിലെ കേസ് എടുക്കുവെന്നാണ് പത്തനംതിട്ട എംവിഡിയുടെ നിലപാട്. ബെല്‍മറ്റ് വെയ്ക്കാത്തതിന് സാധാരണക്കാര്‍ക്ക് 500, 1000 പിഴ ഈടാക്കുന്ന വകുപ്പാണ് സിപിഎം നേതാവിനോട് മൃദുസമീപനം പുലര്‍ത്തുന്നതെന്ന് ആക്ഷേപം ഉയര്‍ത്തിട്ടുണ്ട്.

അതേസമയം, സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ എ പത്മകുമാര്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് തെറ്റായിപ്പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അക്കാര്യം പറയേണ്ടിടത്ത് പറയണമായിരുന്നു. പാര്‍ട്ടി എന്തുനടപടി സ്വീകരിച്ചാലും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, താന്‍ ഉന്നയിച്ച വിമര്‍ശനം പറയേണ്ടതതുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നെ കാണാന്‍ വീട്ടിലെത്തിയ ബി.ജെ.പി. നേതാക്കളെ പദ്മകുമാര്‍ പരിഹസിച്ചു. ‘വിളക്കുകത്തിച്ചു കിട്ടയപ്പോള്‍ കൂട്ടത്തില്‍ അത്താഴം കഴിക്കാമെന്ന് അവര്‍ വിചാരിച്ചുകാണും. അവരുടെ രണ്ടുപേരുടെ പേരൊന്ന് വന്നോട്ടെ എന്ന് കരുതിയിട്ടായിരിക്കും അങ്ങനെ ചെയ്തത്’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ 52 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് എനിക്ക് തോന്നിയ അഭിപ്രായം ഞാന്‍ പറഞ്ഞു. അത് പരസ്യമായി പറയാന്‍ പാടില്ലായിരുന്നു എന്നത് മറ്റാരേക്കാള്‍ കൂടുതല്‍ അറിയാവുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ ഇന്നലെ പറഞ്ഞത്, ഞാന്‍ അങ്ങനെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ല എന്ന്. ഞാന്‍ തന്നെ അത് പറഞ്ഞു. വേറാരും അല്ല അത് പറഞ്ഞത്. എന്നെ ബോധ്യപ്പെടുത്താന്‍ മറ്റാരും പറഞ്ഞതുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അവനവന്റെ പാര്‍ട്ടി ഘടകത്തില്‍ പറയാന്‍ അവകാശമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി വികാരപരമായ നിലപാട് ഞാന്‍ സ്വീകരിച്ചു എന്നത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. അതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും ഉള്‍ക്കൊള്ളാനും തയാറാണെന്ന് പദ്മകുമാര്‍ പറഞ്ഞു.