അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല; പരാതികളില്‍ നടപടികള്‍ സ്വീകരിക്കും; നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യും; നയം വ്യക്തമാക്കി മന്ത്രി പി രാജീവ്

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ നിയമപരമായ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും നിയമമന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേരുകളുണ്ടായിരുന്നില്ല, ഇപ്പോഴാണ് പേരുകള്‍ വെളിപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഇത്തരം പരാതികളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. അമ്മയുടെ ഭാരവാഹികള്‍ ഏത് പാര്‍ടിയിലാണ് ചേര്‍ന്നതെന്നും അദേഹം ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് വേറെ എവിടെയും ഇല്ല. തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കും. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കാനാകില്ല. സര്‍ക്കാരിനും അതേ നിലപാടാണ്. ആര്‍ക്കെതിരെ എന്നത് പ്രശ്‌നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീര്‍ണത പുതിയ രീതിയില്‍ അതിലും ഗുരുതരമായ രീതിയില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.