സ്ത്രീകളുടെ അവകാശ പോരാട്ടത്തെ കമ്യൂണിസ്റ്റ് ഇങ്ങനെയാണോ നേരിടേണ്ടത്? പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി ഡി രാംദേവി

തമിഴ്‌നാട് മധുരയില്‍ നടക്കുന്ന 24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സമീപിക്കേണ്ടത് ഇങ്ങനെയാണോ എന്ന് ചോദ്യമുയര്‍ന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലാണോ സമരത്തിനെതിരെ പ്രതികരിക്കേണ്ടത്? രണ്ട് മാസമായിട്ടും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തെ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനെതിരെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നു.

ആന്ധ്രയില്‍ നിന്നുള്ള പ്രതിനിധിയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. മുറിച്ച മുടി കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ ഒരു മന്ത്രി സമരക്കാരെ വെല്ലുവിളിച്ചു. ഒരു പൊതുസമരത്തെ ഇങ്ങനെയാണോ ഇടത് സര്‍ക്കാര്‍ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള ഡി രാംദേവി ചോദിച്ചു.

കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് ഡി രാംദേവി എല്‍ഡിഎഫ് സര്‍ക്കാരിനെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ആശ വര്‍ക്കര്‍മാര്‍ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് ബൃന്ദ കാരാട്ട് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആശാപ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിച്ചാല്‍ അവര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകും. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് അവകാശപ്പെടാം. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി യുപിഎ സര്‍ക്കാര്‍ ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. താനടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, യുപിഎ സര്‍ക്കാറും പിന്നീടു വന്ന ബിജെപി സര്‍ക്കാറും ആശമാരെ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.